ആ കത്ത് പാര്‍വ്വതി വായിച്ചോ എന്ന് അറിയില്ല; ജയറാം പാര്‍വ്വതി പ്രണയകഥ

മലയാള സിനിമ എല്ലാക്കാലത്തും പ്രണയങ്ങളാലും സമ്പന്നമാണ്. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒട്ടേറെ പേര്‍ വിവാഹം കഴിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു പ്രളയത്തിലൂടെ വിവാഹം കഴിച്ച താരജോടികളാണ് ജയറാമും പാര്‍വ്വതിയും. മലയാളികളുടെ പ്രിയ നടിയായി തിളങ്ങി നില്‍ക്കവെയാണ് പാര്‍വ്വതിയുടെ കഴുത്തില്‍ ജയറാം മിന്നുകെട്ടിയത്. അക്കാലത്ത് മലയാക്കരയില്‍ വലിയ ആഘോഷവുമായിരുന്നു ആ പ്രണയവും വിവാഹവും. ആ പ്രണയകഥയാണ് പ്രിയ ജോടികളായ ജയറാമിനും പാര്‍വ്വതിക്കും പറയാനുള്ളത്.

സിനിമയില്‍ പാര്‍വ്വതി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാലം. ഒരിക്കല്‍ പാര്‍വ്വതിക്ക് ഒരു കത്തു വന്നു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘പ്രിയപ്പെട്ട പാര്‍വ്വതി, വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രം ഞാന്‍ കണ്ടു. അതില്‍ നിങ്ങളുടെ അഭിനയം എനിക്കിഷ്ടമായി. പ്രത്യേകിച്ച് ബാലചന്ദ്രമേനോനെ വിരട്ടുന്ന രംഗങ്ങള്‍. ഞാന്‍ കൊച്ചിന്‍ കലാഭവനിലെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. എന്റെ പേര് ജയറാം. മിമിക്രി കാസറ്റിന് പുറത്ത് എന്റെ പടമുണ്ട്. ഇനിയും എഴുതാം. എന്ന് ജയറാം.’

ആ കത്ത് പാര്‍വ്വതി വായിച്ചോ എന്ന് അറിയില്ല. ചിലപ്പോള്‍ എന്ത് എന്ന് കരുതി ഉപേക്ഷിച്ച അനേകം കത്തുകളില്‍ ഒന്നായിരിക്കാം അത്.

ശുഭയാത്ര എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ കടല്‍ത്തീരത്ത് മണ്ണുകൊണ്ട് കളിവീടുണ്ടാക്കുന്ന രംഗമുണ്ട്. ക്യാമറയ്ക്കും ക്രൂവിനും മുന്നില്‍ ആരും അറിയാതെ ജയറാം പാര്‍വ്വതിയോട് ചോദിച്ചു. ‘അശ്വതി കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ താമസിക്കുന്ന വീട് എങ്ങനെയായിരിക്കും’. അത്ര ആഴമുള്ള പ്രണയമായിരുന്നു അത്. മാനസികമായി അത്രമേല്‍ അടുത്തിരുന്നതുകൊണ്ട് പരസ്പരം പങ്കുവയ്‌ക്കേണ്ടതായി പോലും വന്നിട്ടില്ലാത്ത അനുരാഗം.

ഇന്ന് മലയാളത്തിലെ ഏറ്റവും മാതൃകാ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ 7 നായിരുന്നു ആ വിവാഹം. പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും അപരനിലൂടെ തന്നെയായിരുന്നു. കാലം പ്രണയത്തിന്റെ വാതില്‍ തുറന്നിട്ടപ്പോള്‍ ആരും അറിയാതെ രഹസ്യമായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഇരുവരും ആ സ്നേഹം. ഇപ്പോഴും അനശ്വരമായ പ്രണയത്തിലൂടെയാണ് ഇവര്‍ കടന്നുപോവുന്നത്.

Exit mobile version