ഓഡിയോ ലോഞ്ചിനിടെയുള്ള വാക്കുതര്‍ക്കം: കങ്കണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍; മാപ്പ് പറയില്ലെന്ന് നടിയും

ബോളിവുഡ് താരം കങ്കണ രണൗട്ട് നായികയാകുന്ന ജഡ്ജ്‌മെന്റല്‍ഹെ ക്യാ എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങ് വിവാദത്തില്‍, നടി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തി. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നാണ് കങ്കണ രണൗട്ട് പ്രതികരിച്ചിരിക്കുന്നത്.

കങ്കണ അഭിനയിക്കുന്ന പുതിയ ചിത്രമായ ജഡ്ജ്മെന്റല്‍ഹെ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം. ഉറി ആക്രമണത്തിനു ശേഷം പാകിസ്താനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനില്‍ റീലീസ് ചെയ്തതെന്ന ചോദ്യമാണ് വിവാദത്തില്‍ കലാശിച്ചത്.

”നിങ്ങള്‍ മണികര്‍ണികയെ വിമര്‍ശിക്കുന്നു. ആ സിനിമ ചെയ്തതു വഴി ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? ദേശീയത പ്രമേയമാക്കി ഒരു സിനിമ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഞാന്‍ തീവ്രദേശീയവാദി ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും’ കങ്കണ പറഞ്ഞിരുന്നു. അതേസമയം കങ്കണ അപമര്യാദയായി പെരുമാറുകയാണെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുമായിട്ടായിരുന്നു കങ്കണ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

തുടര്‍ന്ന്, കങ്കണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എന്റര്‍ടെയ്ന്‍മെന്റ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദ എന്റര്‍ടെയ്ന്‍മെന്റ് ജേര്‍ണലിസ്റ്റ് ഗ്വില്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഏക്താ കപൂറിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയില്ലെന്നാണ് കങ്കണ റണൗത് പ്രതികരിച്ചിരിക്കുന്നത്.

Exit mobile version