ശരണ്യയുടെ ഓപ്പറേഷന് 50000 രൂപയെങ്കിലും കിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു ചിന്ത; പക്ഷേ ജനങ്ങളുടെ പ്രതികരണം ഞെട്ടിച്ചു; സീമ ജി നായര്‍

ആദ്യത്തെ ഓപ്പറേഷനുള്ള തുകയ്ക്ക് എല്ലാവരും സഹായിച്ചിരുന്നെന്നും വീണ്ടും വീണ്ടും അസുഖം പിടിമുറുക്കിയപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചവരെല്ലാം മുഖം ചുളിച്ചെന്നുമായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോയില്‍ സീമ ജി നായര്‍ പറഞ്ഞത്.

ടെലിവിഷന്‍ പരമ്പരയിലൂടെയും സിനിമയിലൂടെയും മറ്റും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് ശരണ്യ. ട്യൂമര്‍ ബാധിച്ച് ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെട്ട താരത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി സീമ ജി നായര്‍ രംഗത്ത് വന്നതോടെയാണ്‌ ഈ ദുരിതം ജനം കണ്ടത്. തുടര്‍ന്ന് വലിയ സഹായങ്ങളാണ് താരത്തിനായി എത്തിയത്. ഇപ്പോള്‍ സഹായിച്ച എല്ലാവരോടുമായി നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സീമ.

ശരണ്യ എഴാമത്തെ ശസ്ത്രക്രീയയ്ക്ക് വിധേയവാകുകയാണെന്നും അവസ്ഥ വളരെ ദയനീയമാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ട്‌ നേരിടുന്ന അവസ്ഥയില്‍ ശരണ്യയെ സഹായിക്കണമെന്നുമായിരുന്നു സീമ ജി നായര്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചത്. ആദ്യത്തെ ഓപ്പറേഷനുള്ള തുകയ്ക്ക് എല്ലാവരും സഹായിച്ചിരുന്നെന്നും വീണ്ടും വീണ്ടും അസുഖം പിടിമുറുക്കിയപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചവരെല്ലാം മുഖം ചുളിച്ചെന്നുമായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോയില്‍ സീമ ജി നായര്‍ പറഞ്ഞത്.

അന്നത്തെ തന്റെ സഹായാഭ്യര്‍ത്ഥന നിവൃത്തികേടുകൊണ്ടായിരുന്നെന്നും 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്ന് മാത്രമേ അപ്പോള്‍ ചിന്തിച്ചിരുന്നുള്ളൂവെന്നും സീമ ജി നായര്‍ വ്യക്തമാക്കി. ‘വീഡിയോയ്ക്കുള്ള പ്രതികരണം ഞങ്ങളെ തന്നെ ഞെട്ടിച്ചു. വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ശരണ്യയുടെ ഓപ്പറേഷനുള്ള പണം അവളുടെ അക്കൗണ്ടിലെത്തി. വീഡിയോ ജനങ്ങളിലെത്തിച്ചതിന് മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണ്ണമായും തളര്‍ന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടര്‍ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗം ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് അവര്‍ തന്നിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ ഭയവും’ സീമ ജി നായര്‍ പറയുന്നു. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയെ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയായിരുന്നു.

Exit mobile version