സെന്‍സര്‍ ബോര്‍ഡ് കണ്ട് ബോധ്യപ്പെട്ട ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്; സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകം

ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ വിമര്‍ശിക്കുന്ന സീനുകളുണ്ടെന്ന് ആരോപിച്ചായിരുന്നു നിയമ മന്ത്രി അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നത്.

ചിത്രത്തിന്റെ സംവിധായകനായ എആര്‍ മുരുഗദോസ് തന്നെ തേടി വീട്ടില്‍ പോലീസ് എത്തിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. മുരുഗദോസിനെ തേടി പോലീസ് എത്തിയതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും അറിയിച്ചു. ഇതോടെയാണ് തമിഴ് സിനിമാലോകത്ത് നിന്ന് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ തന്നെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ ഹാസന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്ത്, വിശാല്‍ തുടങ്ങിയവരും ചിത്രത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ലെന്നും ഇത്തരം നടപടികളെടുക്കുന്ന അധികാരികള്‍ വൈകാതെ താഴെ വീഴുമെന്നുമാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും ഇത് ചിത്രത്തെയും അതിന്റെ നിര്‍മ്മാതാക്കളെയും അപമാനിക്കുന്നതാണെന്നുമാണ് രജനീകാന്തിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡ് കണ്ട് ബോധ്യപ്പെട്ട് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധിക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു നടന്‍ വിശാലിന്റെ ട്വീറ്റ്.

സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകത്ത് നിന്ന് കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഇനിയും എത്തുമെന്ന് തന്നെയാണ് സൂചന. സമൂഹമാധ്യമങ്ങളിലും ചിത്രത്തിന് വേണ്ടി വ്യാപകമായ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. ‘പീപ്പിള്‍ഫേവ് സര്‍ക്കാര്‍’ എന്ന ഹാഷ്ടാഗിലാണ് ക്യാംപെയിന്‍.

Exit mobile version