മാമാങ്കം പുതിയ വിവാദത്തിലേക്ക്; നിര്‍മ്മാതാവ് ഗുണ്ടകളെ അയച്ചു, ജീവന് സുരക്ഷ ആവശ്യപ്പെട്ട് സംവിധായകന്‍ പരാതി നല്‍കി

നിര്‍മ്മാതാവിന്റെ ഗുണ്ടകള്‍ വിതുരയില്‍ തേടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. പരാതിയുടെ പകര്‍പ്പ് പോലീസ് മേധാവിക്കും കൈമാറി.

മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം മാമാങ്കം പുതിയ വിവാദത്തിലേക്ക്. മാമാങ്കത്തിന്റെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി സംവിധായകനാണ് രംഗത്ത് എത്തിയത്. ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും സംവിധായകന്‍ സജീവ് പിള്ളയ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. നിര്‍മ്മാതാവിന്റെ ഗുണ്ടകള്‍ വിതുരയില്‍ തേടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. പരാതിയുടെ പകര്‍പ്പ് പോലീസ് മേധാവിക്കും കൈമാറി.

‘മാമാങ്ക’ത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും നേരത്തേ ഉണ്ടെന്നും കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തു നിന്ന് വിതുരയിലെ തന്റെ വീട് അന്വേഷിച്ച് എത്തിയെന്നുമാണ് പരാതിയില്‍. ‘ഇക്കഴിഞ്ഞ പതിനെട്ടാം തിയതി പകല്‍ പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ്മാനില്‍ നിന്ന് എന്റെ വീടിന്റെ ലൊക്കേഷന്‍ മനസിലാക്കി, സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തു നിന്നുള്ള ആള്‍ക്കാരാണെന്ന് അവര്‍ അറിയിച്ചു. ഇവര്‍ പോസ്റ്റ്മാനുമായി ബന്ധപ്പെട്ട നമ്പരിലേക്ക് പിന്നെ ബന്ധപ്പെടാന്‍ സാധിച്ചിട്ടുമില്ല.

ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. ഇതിന് പിന്നില്‍ എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഞാനുമാണുള്ളത്. എന്റെ മാതാപിതാക്കളും ഞാനും ആശങ്കയിലാണ്. അതുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം തരാനും അങ്ങയുടെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സഹായിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.’ സജീവ് പിള്ളയുടെ പരാതിയില്‍ പറയുന്നു.

മാമാങ്ക’ത്തില്‍ നിന്ന് മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റിയതും നേരത്തേ വിവാദമായിരുന്നു. പിന്നാലെയാണ് സജീവ് പിള്ളയെയും ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് നീക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.

Exit mobile version