സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ; ടൊവീനോയും പിഷാരടിയും എന്റെ അടുത്ത സുഹൃത്തുക്കളാണ്; വിനയ് ഫോര്‍ട്ട്

ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി വിനയ് ഫോര്‍ട്ട്. നടന്‍ ടൊവീനോ തോമസും രമേഷ് പിഷാരടിയും ഒരു പരിപാടിയില്‍ വെച്ച് തന്നെ മൈന്‍ഡ് ചെയ്യാതെ അപമാനിച്ചുവെന്ന തരത്തില്‍ വന്ന വീഡിയോയ്ക്കുള്ള മറുപടിയാണ് വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ നല്‍കിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ടൊവീനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വെച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് തീര്‍ത്തും വ്യാജമായ വീഡിയോ ആണ്. അവിടെ വെച്ച് ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വീഡിയോ ആണ്. ഞാന്‍ അത് കാണുകയും തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ടൊവീനോയെ ഞാന്‍ കണ്ടിരുന്നു. ആ വീഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു മോശം മെസേജുകള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വീഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുള്ളൂ , ഇതില്‍ യാതൊരു സത്യാവസ്ഥയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

Exit mobile version