ശ്വേതയ്‌ക്കെതിരെ പരാതി എന്തിന്, പ്രശ്‌നം ‘അശ്ലീല ചിത്രമോ’ അതോ AMMA യുടെ പ്രസിഡന്റ് സ്ഥാനമോ? ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരെ ഉയര്‍ന്ന പരാതി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതയ്‌ക്കെതിരെ കേസ്.

പാലേരിമാണിക്യം. രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ പരാതിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

മലയാളത്തിലെ തന്നെ പേരുകേട്ട സംവിധായകരും പ്രൊഡക്ഷന്‍ ഹൗസുകളുമൊരുക്കിയ ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത, പ്രേക്ഷകര്‍ വിജയിപ്പിക്കുകയും ചെയ്ത ചിത്രങ്ങളാണ് ഇത് മൂന്നും.

ടെലിവിഷനില്‍ ഉള്‍പ്പെടെ നിരവധി തവണ സംപ്രേക്ഷണം ചെയ്യുകയും ചെയ്ത ഈ സിനിമകള്‍ക്കെതിരെ ഇപ്പോള്‍ ഇത്തരം ഒരു പരാതി ഉയര്‍ന്നിരിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയെ ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം, ശ്വേതയെ പിന്തുണച്ച് നടി രഞ്ജിനി രംഗത്തെത്തി. ശ്വേതയ്ക്കെതിരായ ഈ ആരോപണം സിനിമയില്‍ ഒരു ‘പവര്‍ ഗ്രൂപ്പ്’ ഉണ്ടെന്നതിന്റെ തെളിവാണെന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പ്രിയപ്പെട്ട സിനിമാ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്? ശ്വേതയ്ക്കെതിരായ ഈ ആരോപണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം, ഒരു ‘പവര്‍-ഗ്രൂപ്പ്’ ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നില്ലേ?. അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ ‘അമ്മ’യോ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്?. വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് ഒരു എന്റര്‍ടൈന്‍മെന്റ് ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

Exit mobile version