ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ സൂപ്പര്‍ സ്റ്റാര്‍, നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 30 വര്‍ഷം

ഇന്ത്യന്‍ സിനിമയില്‍ ആദ്യ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച പ്രേം നസീര്‍ 1989 ജനുവരി 16 ന് 62 മാത്തെ വയസിലാണ് അന്തരിച്ചത്

നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 30 വര്‍ഷം. ഇന്ത്യന്‍ സിനിമയില്‍ ആദ്യ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച പ്രേം നസീര്‍ 1989 ജനുവരി 16 ന് 62 മാത്തെ വയസിലാണ് അന്തരിച്ചത്. ചെന്നൈയില്‍ വെച്ചായിരുന്നു നിത്യഹരിതനായകന്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

1929 ഡിസംബര്‍ 16 നാണ് ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി പ്രേം നസീറിന്റെ ജനനം. 1952ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അബ്ദുല്‍ ഖാദര്‍ എന്ന പേര് മാറ്റി പ്രേം നസീര്‍ എന്ന് പേര് നല്‍കിയത് മലയാളികളുടെ പ്രിയ നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി അദ്ദേഹത്തിന്റെ പേര് നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന്‍ കുഞ്ചാക്കോ ആണ് പ്രേം നസീര്‍ എന്നാക്കിയത്.

സിനിമയില്‍ മൂന്ന് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന താരം മറ്റൊരു താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തുവെന്ന ലോക റെക്കോഡ്, 700 ചിത്രങ്ങളില്‍ നായകന്‍, 85 നായികമാര്‍, 130 ചിത്രങ്ങളില്‍ ഒരേ നായികയ്‌ക്കൊപ്പം നായകനായി അഭിനയച്ചതില്‍ ഗിന്നസ് റെക്കോഡും നേടി. നടി ഷീലയുടെ നായകനായിട്ടാണ് 130 ചിത്രങ്ങളില്‍ താരം അഭിനയിച്ചത്. 1978 ല്‍ പ്രദര്‍ശിക്കപ്പെട്ട 41 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. 506 ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.

അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേം നസീര്‍ പുരസ്‌കാരം 1992-ല്‍ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് 1983 ന് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ‘കടത്തനാടന്‍ അമ്പാടി’ എന്ന ചിത്രമാണ് പ്രേം നസീറിന്റെ അവസാനത്തെ ചിത്രം.

Exit mobile version