മരണ ശേഷം തന്റെ 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഹോളിവുഡ് താരം

മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും യുന്‍-ഫാറ്റ് കൂട്ടിച്ചേര്‍ത്തു

മരണശേഷം തന്റെ ആയിരത്തി മൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ്. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയോടെയാണ് ഇത് ചെയ്യുന്നതെന്നും യുന്‍-ഫാറ്റ് പറഞ്ഞു. ‘ പണം തന്റേതാണെന്ന കാഴ്ച്ചപ്പാടില്‍ എല്ലാക്കാലത്തും നിങ്ങള്‍ക്ക് സൂക്ഷിച്ച് വയ്ക്കാനാകില്ല.

ഒരു ദിവസം നിങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി പോകേണ്ടി വരും. മരിക്കുമ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരും. മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും യുന്‍-ഫാറ്റ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷല്‍ നല്‍കിയ അഭിമുഖത്തിലാണ് യുന്‍-ഫാറ്റിന്റെ തുറന്നുപറച്ചില്‍.

ഓസ്‌കാര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് യുന്‍-ഫാറ്റ്. ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2015ലെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

റസല്‍ ക്രോവിനൊപ്പം 24-ാം സ്ഥാനത്തായിരുന്നു യുന്‍-ഫാറ്റ്. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ടിക്കറ്റ് പോലും ക്യൂവില്‍ നിന്നാണ് എടുക്കാറുള്ളത്.

Exit mobile version