നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ തിരിച്ചെത്തുന്നു, അതും താടിയുള്ളവരെ ഭയന്ന്!

ചിത്രത്തില്‍ പൊഗണോഫോബിക് അഥവാ താടിയുള്ളവരെ ഭയക്കുന്ന മാനസിക അവസ്ഥയുള്ള കഥാപാത്രമായാണ് പ്രതാപ് പോത്തന്‍ എത്തുന്നത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ നായകനായി എത്തുന്നു. നവാഗതനായ വിനോദ് കരിക്കോട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘കാഫിര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തില്‍ പൊഗണോഫോബിക് അഥവാ താടിയുള്ളവരെ ഭയക്കുന്ന മാനസിക അവസ്ഥയുള്ള കഥാപാത്രമായാണ് പ്രതാപ് പോത്തന്‍ എത്തുന്നത്. ഈ അവസ്ഥയിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതവും അത് മൂലം മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രഘുരാമന്‍ എന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിട്ടാണ് പ്രതാപ് പോത്തന്‍ എത്തുന്നത്. ഓഫീസ് കഴിഞ്ഞാല്‍ വീടാണ് അയാളുടെ ലോകം. എന്നാല്‍ വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്നയാളെ പോലും കക്ഷിയ്ക്ക് അറിയില്ല. ഭീകരവാദത്തെക്കുറിച്ചു വരുന്ന പത്രവാര്‍ത്തകളും ചിത്രങ്ങളും വെട്ടി സൂക്ഷിക്കലാണ് പ്രധാന ജോലി. ഈ അവസ്ഥയായതു കൊണ്ട് ചുറ്റും നിരീക്ഷിച്ചു മാത്രമേ യാത്ര ചെയ്യൂ. അങ്ങനെയിരിക്കെ ഒരിടത്തു ബോംബ് വച്ചിട്ടുണ്ടെന്നു സംശയം കൊണ്ട് മാത്രം വിളിച്ചു പറയുന്നതിലൂടെ രഘുരാമന്റെ ജീവിതം മാറി മറിയുന്ന കഥയാണ് ‘കാഫിര്‍’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. നീന കുറുപ്പ് ആണ് ചിത്രത്തില്‍ പ്രതാപ് പോത്തന്റെ ഭാര്യയായി അഭിനയിക്കുന്നത്. സന്തോഷ് കുറുപ്പ്, വീണാ നായര്‍ , ജോജോ ജോര്‍ജ്, ഫവാസ് അലി, അമല്‍രാജ് , കെപിഎസി ശാന്ത, പ്രകാശ് കുടപ്പനക്കുന്ന്, ദില്‍ഷാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Exit mobile version