“അവര്‍ 101 പവന്‍ ചോദിച്ചു, അങ്ങനെ ആ വിവാഹം എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍ മുടങ്ങി”; വെളിപ്പെടുത്തലുമായി നടി ലക്ഷ്മി പ്രിയ

lakshmi priya | bignewslive

സ്ത്രീധനം സംബന്ധിച്ച പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സ്ത്രീധന നിരോധന നിയമം കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ തന്റെ വിവാഹ സമയത്ത് നടന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. 101 പവന്‍ സ്ത്രീധനം ആവശ്യപ്പെട്ട വിവാഹബന്ധത്തില് നിന്ന് പിന്‍മാറിയ കഥയാണ് നടി ലക്ഷ്മി പ്രിയ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ്:

എന്റെ വിവാഹ ചിത്രം ആണ്. എണ്ണൂറു രൂപയുടെ പട്ടുസാരി.350 രൂപയുടെ മാലയും കമ്മലും. കുപ്പി വളകള്‍ അന്നത്തെ ലേറ്റസ്റ്റ് ഡിസൈന്‍. ഇത്തിരി വില ആയി. ഇപ്പൊ ഓര്‍മ്മയില്ല. മുടിയില്‍ വെള്ളി മുത്തുകള്‍. മുല്ലപ്പൂവ് വച്ചിട്ടില്ല. പൊട്ടും ഡിസൈനര്‍ ആണ്.ആര്‍ഭാടം അധികരിച്ചത് പിരികം ആദ്യമായി ത്രെഡ് ചെയ്ത പതിനെട്ടു കാരി. കയ്യില്‍ മൈലാഞ്ചി വേണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. കൊല്ലത്തെ സ്മിത ചേച്ചിയുടെ ബ്യൂട്ടിപാര്‍ലറില്‍ ആണ് തലേ ദിവസം ഒക്കെ ചെയ്തത്. ബ്ലൗസ് സ്‌റ്റൈല്‍ ആയി തുന്നിയതും കല്യാണപ്പെണ്ണിനെ ഒരുക്കിയതും സ്മിത ചേച്ചി ആണ്. ഒരുക്കമടക്കം എല്ലാം കൂടി ഒരു രണ്ടായിരം രൂപ ആയിട്ടുണ്ടാവും.

എനിക്ക് തൊട്ടു മുന്‍പ് ഒരു വിവാഹം നിച്ഛയിച്ചിരുന്നതാണ്. മാന്നാര്‍ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീല്‍ ആയിരുന്നു വരന്‍. അവര്‍ 101 പവന്‍ ചോദിച്ചു. റ്റാറ്റാ എത്ര കൂട്ടിയാലും നാല്‍പ്പത് പവന്‍ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വര്‍ണ്ണം തൂക്കി കൊടുക്കണം എന്ന് പറഞ്ഞതും നിച്ഛയ സദസ്സില്‍ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല. മുസ്ലിം സ്ത്രീകള്‍ അങ്ങനെ സദസ്സില്‍ വരാറില്ല.

ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍. എന്റെ അച്ഛന് 101 പവന്‍ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ ( അച്ഛന്റെ കസിന്‍ ) എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു.. വള ഇടീച്ചിലും നിശ്ചയവും കഴിഞ്ഞ വിവാഹ ബന്ധത്തില്‍ നിന്നും മാറി അങ്ങോട്ടുമിങ്ങോട്ടും കൊടുക്കല്‍ വാങ്ങല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം!

ജയേഷേട്ടന്‍ എന്റെ കൈപിടിച്ച് കൊണ്ടുപോയ ആ സമയം ഞാന്‍ കൊല്ലം ഐശ്വര്യയിലെ നായിക ആയിരുന്നു. നിറയെ നാടക സാമഗ്രികള്‍ വച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയില്‍ ഒരു ഫാന്‍ പോലുമില്ലാതെ ഒരു സിംഗിള്‍ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും വനിത അടക്കമുള്ള മാസികകള്‍ നിരത്തി വച്ച ആ മുറിയില്‍ നിന്നുമാണ് 2003 ഏപ്രില്‍ 20 ന് എന്നെ താലി കെട്ടി കൊണ്ടു പോകുന്നത്.അല്ലാതെ ഇരുട്ട് മുറിയില്‍ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്തത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്…….

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്നവിധം വയ്ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്ന എന്റെ തീരുമാനമാണ് ഞാന്‍ നാടകത്തില്‍ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവന്‍ സ്വര്‍ണ്ണം പോലും ഊരി സ്മിത ചേച്ചിയെ ഏല്‍പ്പിച്ചു പോയി കല്യാണം കഴിച്ചത്. എന്റെ ജയേഷേട്ടന്‍ കഴുത്തില്‍ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.

എന്റെ മകളെയും ഞാന്‍ പറഞ്ഞു പഠിപ്പിക്കും എന്റെ പൊന്നാണ് പൊന്ന്. പൊന്ന് തൂക്കി ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ചു വരണ്ടാ എന്ന്. എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ. പൊന്നിന്‍ കുടങ്ങളെല്ലാം പെണ്മക്കള്‍ ആണ് എന്ന് ഓരോ അച്ഛനമ്മമാര്‍ക്കും തോന്നട്ടെ.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

Exit mobile version