ജയന്‍ മരിക്കാനിടയായ ഹെലിക്കോപ്റ്ററിന് പിന്നെ എന്തുപറ്റി?; അന്വേഷണം

മലയാളത്തിന്റെ എക്കാലത്തേയും പ്രിയതാരം ജയന്‍ മരിച്ചിട്ട് 40 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ‘കോളിളക്കം’ എന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്ററില്‍ നിന്ന് വീണായിരുന്നു പ്രിയ നടന്‍ മരിച്ചത്. ജയന്‍ മരിക്കാനിടയായ അപകടത്തിലുള്‍പ്പെട്ട ഹെലിക്കോപ്റ്റര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഏവിയേഷന്‍ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജേക്കബ് കെ ഫിലിപ്പ്.

2010 വരെ ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നുവെന്നാണ് ജേക്കബ് കെ ഫിലിപ്പ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ ഹെലിക്കോപ്റ്ററിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹെലികോപ്റ്ററിന്റെ 2010 ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:
കൃത്യം 40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടന്‍ ജയന്‍ മരിക്കാനിടയായ അപകടത്തിലുള്‍പ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട് എന്തു പറ്റി എന്ന ചെറിയൊരു അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ കുറിപ്പ്.അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായ ബെല്‍ ടെക്സ്റ്റ്റോണ്‍ കമ്പനി 1969 ല്‍ നിര്‍മിച്ച ഈ ഹെലികോപ്ടര്‍ കുറഞ്ഞത്, 2010 വരെ ഓസ്ട്രേലിയയില്‍ പറക്കുന്നുണ്ടായിരുന്നു.2010 ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നടന്ന, ഫെസ്റ്റവല്‍ ഓഫ് ഫ്ലൈറ്റ്, ദ് വിന്റേജ് എക്സ്പീരിയന്‍സ് എയര്‍ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രമാണ് ചുവടെ.
കോളിളക്കത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യന്‍ റജിസ്ട്രേഷന്‍ മാറ്റി ഓസ്ട്രേലിയയുടേതാക്കിയിട്ടുണ്ട്. 2010 ല്‍ ഓസ്ട്രേലിയയിലെ എഎംടി ഹെലികോപ്ടേഴ്സ് എന്ന കമ്പനിയായിരുന്നു ഉടമസ്ഥര്‍. അവര്‍ വാങ്ങുന്നത് 2000 ജൂലൈ രണ്ടിന്.

ഷോളാവരത്തെ അപകടത്തിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ ആര്‍ക്കോ വിറ്റിട്ടുണ്ടാവണം. അതിനുശേഷം എത്ര കൈമറിഞ്ഞാണ് ഓസ്ട്രേലയയില്‍ എത്തിയതെന്നും വ്യക്തമല്ല. എന്തായാലും പെയിന്റും ഡിസൈനുമൊക്കെ മാറ്റി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.പടങ്ങള്‍- കോളിളക്കത്തിന്റെ ക്ലിപ്പില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടും, കോളിളക്കത്തിന്റെ പോസറ്ററും പിന്നെ എയര്‍ലൈനേഴ്സ് ഡോട്ട് നെറ്റില്‍ നിന്ന് 2010 ലെ പടവും.


Exit mobile version