ഒടിയന്‍ ബാഹുബലിക്ക് ശേഷം ലോകം കാണാനിരിക്കുന്ന മറ്റൊരു സിനിമാ അത്ഭുതം, 37 വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ചിത്രം 14ന് റിലീസ് ചെയ്യും, അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയ്യറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയ്യറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്രയധികം ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാളചിത്രം എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ഒടിയന് ലഭിച്ചു. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ് എന്നത് നേരത്തെതന്നെ വാര്‍ത്തകള്‍ ഇടം പിടിച്ചിരിക്കുന്നു. വിവരണം തെലുങ്കില്‍ നല്‍കുന്നത് ജൂനിയര്‍ എന്‍ ടി ആര്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദഗുബട്ടി ക്രീയേഷന്‍സിന്റെ ബാനറില്‍ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേര്‍ന്നാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. സിനിമയുടെ ആഗോള റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍.

മലയാളത്തിലെ മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഒടിയനില്‍ അണിനിരക്കുന്നത്. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

രണ്ട് കാലഘട്ടം തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വേണ്ടിയും മോഹന്‍ലാല്‍ ഏറെ കഷ്ടപ്പെട്ടതിന് പ്രതിഫലം ലഭിക്കുമെന്ന് കരുതുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒടിയന്റെ ആഗോള ലോഞ്ചിങ് പരിപാടിയില്‍ മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, സിദ്ദീഖ്, വി.എ.ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version