സിനിമാ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ല: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചാലും തിയറ്റര്‍ തുറക്കാന്‍ സാധിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിട്ട് ഇന്ന് 205 ദിവസം പൂര്‍ത്തിയായി. തകര്‍ച്ചയിലായ സിനിമാ മേഖലയെ സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കാന്‍ കഴിയൂവെന്നും ഫിയോക് വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കണം, കെട്ടിട നികുതിയും ഒരുവര്‍ഷത്തേക്ക് ഒഴിവാക്കണം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

അതേ സമയം തീയറ്റര്‍ തുറക്കാമെന്ന തീരുമാനത്തെ രാജ്യത്തെ മള്ട്ടിപ്ലെക്‌സുകളുടെ സംഘടനയായ മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാപ്രേമികളും സിനിമാപ്രദര്‍ശനശാലകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും മുഴുവന്‍ ചലച്ചിത്രമേഖലയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അസോസിയേഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.അണ്‍ലോക്ക് 5.0 ഭാഗമായി തീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version