അവളുടെ മുന്നില്‍ കാന്‍സര്‍ മുട്ടുമടക്കി..! സൊണാലി ബെന്ദ്ര മുംബൈയില്‍ തിരിച്ചെത്തി; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി

മുംബൈ: സൊണാലി ബെന്ദ്ര മുംബൈയില്‍ തിരിച്ചെത്തി. അര്‍ബുദബാധയെ തുടര്‍ന്ന് മാസങ്ങളായി അമേരിക്കയില്‍ ചികിത്സയിലായിരുന്നു നടി. ഭര്‍ത്താവ് ഗോള്‍ഡിയോടൊപ്പം പുഞ്ചിരി തീര്‍ത്ത മുഖവുമായാണ് താരം ഇന്ത്യയില്‍ തിരിച്ചെത്തിയത്.

തന്റെ ചികിത്സയുടെ ഓരോ ഘട്ടവും സൊണാലി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ അസുഖം ഭേദമായി വരുന്നുവെന്നും ചികിത്സ ആറുമാസം പിന്നിട്ടെന്നും സൊണാലിയുടെ ഭര്‍ത്താവ് മാധ്യമങ്ങളെ അറിയിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇനിയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുമെത്തിയ നടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് നടിക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സൊണാലി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ രോഗവിവരം അറിയിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്നും കാന്‍സറിനെ യുദ്ധം ചെയ്തു കീഴടക്കുമെന്നുമായിരുന്നു സൊണാലി അന്നുകുറിച്ചത്. നടിക്ക് എല്ലാപിന്തുണയുമായി കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭര്‍ത്താവ് ഗോള്‍ഡി പൂര്‍ണസമയവും സൊണാലിക്കൊപ്പമായിരുന്നു. അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ തീവ്രമായ രോഗത്തിനെതിരെ പടപൊരുതിയ താരത്തിനു ആശംസകളുമായി ആരാധകരും എത്തി. എല്ലാ പ്രാര്‍ഥനകളുമായി പ്രേക്ഷകരും സിനിമാ ലോകവും സൊണാലിക്കൊപ്പമുണ്ട്.

ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന സൊണാലിയെ സുഹൃത്തുക്കളായ ഹൃതിക് റോഷന്‍, സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. ഉറച്ച മനസ്സുമായാണ് സൊണാലി അര്‍ബുദത്തോടു പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവ് ചിന്തകള്‍ പങ്കുവച്ച് ഒരുപാട് പേര്‍ക്ക് മാതൃകയും പ്രചോദനവുമാകാന്‍ താരത്തിന് കഴിഞ്ഞിരുന്നു. കീമോയ്ക്കു വേണ്ടി മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം ആ ഫോട്ടാകള്‍ പങ്കുവച്ചത് സന്തോഷത്തോടു കൂടിയായിരുന്നു. മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ ആയിരുന്നു സൊണാലിയെ ബാധിച്ചത്.

Exit mobile version