നിര്‍മ്മാതാവ് ജോബി ജോര്‍ജും, ഷെയ്ന്‍ നിഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യോഗം കൊച്ചിയില്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി വിളിച്ച യോഗം കൊച്ചിയില്‍ തുടങ്ങി. താരസംഘടനയായ അമ്മയുടെയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് യോഗം.

ഷെയ്ന്‍ നിഗവുമായി അമ്മയുടെ പ്രതിനിധികളും ജോബി ജോര്‍ജുമായി നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ച. വാക്‌പോരിലേക്ക് നയിച്ച വെയില്‍ എന്ന ചിത്രം അടുത്ത മാസം ആദ്യം റിലീസ് ചെയ്യേണ്ടതിനാല്‍ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് സംഘടനകളുടെ ശ്രമം.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷെയ്‌ന്റെ പരാതി. ഇത് സംബന്ധിച്ച് നടന്റെ ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയും ഷെയ്ന്‍ നിഗത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.

അതേസമയം ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറഞ്ഞിരുന്നു. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു..

തര്‍ക്കം രൂക്ഷമായതോടെയാണ് സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. വേഗത്തില്‍ തന്നെ പ്രശ്‌നം പരിഹരിച്ച് സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Exit mobile version