ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍

ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ആദ്യം കൈയ്യടി നേടുന്നത്

മിഷന്‍ മംഗളിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍. ഇത്തവണ ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി മുടി ബോബ് ചെയ്തുള്ള ലുക്ക് നോക്കിയപ്പോള്‍ വളരെ കൃത്യമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ശകുന്തള ദേവിയുടെ വ്യക്തി പ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതിന് കാരണം എന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. ശകുന്തള ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിഷന്‍ മംഗളിനു ശേഷം ശകുന്തള ദേവിയായി അഭിനയിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ മതിയായ സമയം കിട്ടുമോയെന്ന ആശങ്കയിലാണ് താനെന്ന് വിദ്യാ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. ശകുന്തള ദേവിയായിട്ടുള്ള കഥാപാത്രം വളരെ രസകരമായ ഒന്നാണെന്നും താന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെപ്പോലെയാണ് അവര്‍ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

‘ശാസ്ത്രജ്ഞരോ ഗണിതശാസ്ത്രജ്ഞരോ ആയി അഭിനയിക്കുന്നതിന് തയ്യാറെടുപ്പുകള്‍ വേണം. പക്ഷേ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് രസകരവുമാണ്. പ്രാഥമിക ഘട്ടമായതിനാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. മികച്ച നര്‍മ്മബോധമുള്ളവരാണ് അവര്‍. അവരെ എനിക്ക് മനസ്സിലാകും, അവരായി അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയാണ് ഞാന്‍’ എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്.

ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ആദ്യം കൈയ്യടി നേടുന്നത്. പിന്നീട് എട്ടാമത്തെ വയസില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം കണ്ടെത്തിയത്.

201 അക്ക സംഖ്യയുടെ 23-ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെയാണ് കണ്ടെത്തിയത്. 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇംബീരിയല്‍ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ടാണ് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തള ദേവി നല്‍കിയത്. ഇത് ഗിന്നസ് ബുക്കില്‍ ഇടംനേടിയ പ്രകടനം കൂടിയായിരുന്നു.

Exit mobile version