വിമതര്‍ക്ക് തിരിച്ചടി! കര്‍ണാടകയിലെ മുഴുവന്‍ വിമത എംഎല്‍എമാരെയും സ്പീക്കര്‍ അയോഗ്യരാക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്.

ബാംഗ്ലൂര്‍; കര്‍ണാടകയില്‍ പതിനാല് വിമത എംഎല്‍എമാരെയും സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്.

ബൈരതി ബസവരാജ് (കോണ്‍ഗ്രസ്), മുനീരത്‌ന (കോണ്‍ഗ്രസ്), എസ്ടി സോമശേഖര്‍ (കോണ്‍ഗ്രസ്), റോഷന്‍ ബെയ്ഗ് (കോണ്‍ഗ്രസ്), ആനന്ദ് സിംഗ് (കോണ്‍ഗ്രസ്), കെ ഗോപാലയ്യ (ജെഡിഎസ്), നാരായണ ഗൗഡ (ജെഡിഎസ്), എംടിബി നാഗരാജ് (കോണ്‍ഗ്രസ്), ബിസി പാട്ടീല്‍ (കോണ്‍ഗ്രസ്), എ എച്ച് വിശ്വനാഥ് (ജെഡിഎസ്), പ്രതാപ് ഗൗഡ പാട്ടീല്‍ (കോണ്‍ഗ്രസ്), ഡോ. സുധാകര്‍ (കോണ്‍ഗ്രസ്), ശിവറാം ഹെബ്ബര്‍ (കോണ്‍ഗ്രസ്), ശ്രീമന്ത് പാട്ടീല്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് അയോഗ്യരാക്കിയത്.

കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാരുടെ കാര്യത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനമെടുത്തത്.

പത്ത് കോണ്‍ഗ്രസ് വിമതര്‍ക്ക് എതിരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് എതിരെയും ഇവരെ കൂടാതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സീമന്ത് പാട്ടീലിന് എതിരെയുമാണ് നടപടി സ്വീകരിച്ചത്.

നേരത്തെ കാല്മാറിയ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 2023 മെയ് 23 വരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുമായി സ്പീക്കര്‍ മുന്നോട്ട് പോയെക്കുമെന്ന ഭയം മൂലം
കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇന്ന് വൈകിട്ട് ചേരുന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാന്‍ ഇരിക്കേയാണ് സ്പീക്കറുടെ നടപടി.

Exit mobile version