ചില്ലു കൂട്ടിനപ്പുറത്ത് അമ്മയെ കണ്ടു. എന്നാല്‍ അമ്മയ്ക്കു നേരെ കൈ ഉയര്‍ത്താന്‍ ശ്രമിച്ച ഗണേഷിന് കഴിഞ്ഞില്ല. കഴുത്തിനു താഴെ വല്ലാത്ത തരിപ്പും തണുപ്പും. നട്ടെല്ലിന്റെ അസ്ഥികള്‍പൊട്ടി സുഷുമ്‌ന നാഡിയിലേക്കു തുളച്ചുകയറിയിരുന്നു. ‘ ഇനിയൊന്നു ചെയ്യാനാകില്ല. ഇങ്ങനെ കിടത്താനേ കഴിയൂ’ എന്നു ഡോക്ടറുടെ വിധി. ബൈക്ക് അപകടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നുതുടങ്ങി. താന്‍ ഐസിയുവാലാണെന്ന് മനസിലായി.
ആഗ്രഹങ്ങള്‍ കാറ്റില്‍ പറന്നു…
ഒറ്റപ്പാലത്തിനടുത്തു മുന്നൂര്‍ക്കോട് ‘കൈലാസി’ല്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ വി ശങ്കരന്‍കുട്ടിയുടെയും കല്യാണിക്കുട്ടിയുടെയും ഇളയ മകന്‍ ഗണേഷിനു പോലീസ് ഇന്‍സ്‌പെക്ടര്‍ ആകാനായിരുന്നു ആഗ്രഹം. പിജിക്കു ശേഷം എസ്‌ഐ പ്രാഥമിക പരീക്ഷയും പാസായി. തല്‍ക്കാലത്തേക്കു മരുന്നുകമ്പനിയില്‍ ജോലിക്കു കയറിയ ഗണേഷ് ബൈക്കില്‍ പോകുമ്പോഴായിരുന്നു സ്വപ്നങ്ങളെല്ലാം തലകുത്തി വീണ അപകടം. വണ്‍വേ തെറ്റിച്ചു വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഡോക്ടറുടെ വിധി മറികടക്കാന്‍….
എഴുന്നേല്‍ക്കില്ലെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെങ്കിലും ബന്ധുക്കളും സുഹൃത്തുകളും രക്ഷതേടി പലവഴികളിലൂടെ ഓടി. ഒടുവില്‍ വൈക്കത്തെ ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയിലെ ഡോ. അജയ്കുമാര്‍ രക്ഷകനായി. 14 മണിക്കൂര്‍ ശസ്ത്രക്രിയ. മൂന്നരമാസം ഒരേ കിടപ്പ്. ഒന്നു ചെരിച്ചുകിടത്താന്‍ പോലും നാലഞ്ച് പേരുടെ സഹായം വേണം. കിടന്നുകിടന്നുണ്ടായ വ്രണങ്ങളുടെ പീഡ വേറെ. സഹോദരന്‍ ഗിരീഷ്‌കുമാര്‍ ജോലി ഉപേക്ഷിച്ച് അനിയനു കൂട്ടിരുന്നു. സഹോദരി ഗീതയും ഭര്‍ത്താവ് ബംഗളൂരു ഇന്റന്‍നാഷനല്‍ എയര്‍പോര്‍ട്ട് സീനിയര്‍ മാനേജര്‍ ഹരിദാസും പിന്തുണയുമായി ഒപ്പം. പതിയെ വീല്‍ചെയറില്‍ ഇരിക്കാമെന്നായി, പിന്നെ കൊച്ചി ന്യൂറോ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഫിസിയോ തെറപ്പി. അവിടെയെത്തുന്ന കുട്ടികളെ കണ്ടപ്പോള്‍ സ്വന്തം വേദന മറന്നെന്നു ഗണേഷ്.
ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി…. പറന്നുയര്‍ന്നു
വീല്‍ ചെയറിലിരുന്ന്, യുകെയിലുള്ള സുഹൃത്ത് ജഗദീഷുമായി ചേര്‍ന്ന് ‘ഗോ ഡു’ എന്ന പേരില്‍ ടിഷര്‍ട്ട് വ്യാപാരവും ആരംഭിച്ചു. പരിമിതികള്‍ക്കപ്പുറത്തേക്കു മനസ്സെത്തിയപ്പോള്‍ വിജയവും പിന്നാലെ. കാറോടിക്കാന്‍ വരെ തുടങ്ങി. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനെ തുടര്‍ന്നാണു പ്രചോദന പ്രഭാഷണങ്ങള്‍(മോട്ടിവേഷന്‍ ക്ലാസുകള്‍) തുടങ്ങിയത്. ഇന്‍സ്‌പെക്ടറാകണമെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും പാലക്കാട്ട് പോലീസുകാര്‍ക്കു ക്ലാസെടുക്കാനുള്ള നിയോഗം ഗണേഷിനെ തേടിയെത്തി.
Discussion about this post