ന്യൂഡൽഹി: ഐഎസ്എൽ ഫുട്‌ബോൾ പ്ലേഓഫ് റൗണ്ടിൽ ബംഗളൂരു എഫ്‌സിയുമായി കളിക്കുന്നതിനിടെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ശിക്ഷ വിധിച്ചു. 4 കോടി രൂപ പിഴയാണ് വിധിച്ചിരിക്കുന്നത്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ടീമംഗങ്ങളും കോച്ചും ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിച്ചു. ടീം ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപയാണ് പിഴയടയ്‌ക്കേണ്ടത്.
മൈതാനത്ത് നിന്നും താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും മാപ്പു പറയണം. ഇല്ലെങ്കിൽ പിഴ ശിക്ഷ 10 ലക്ഷമാകും. കോച്ചിന് ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം. അതേസമയം വിധിക്ക് എതിരെ ബ്ലാസ്റ്റേഴ്‌സിന് അപ്പീൽ നൽകാവുന്നതാണ്.
കഴിഞ്ഞ മാർച്ച് 3ന് ബംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടത്. സുനിൽ ഛേത്രി ബംഗളൂരുവിനായി ഫ്രീകിക്കിൽ അതിവേഗത്തിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.
അതേസമയം, താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.
Discussion about this post