ഹരിദ്വാർ: ടോക്യോ ഒളിംപിക്സ് വനിതാവിഭാഗം ഹോക്കി മത്സരത്തിൽ സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിനായി മത്സരത്തിനിറങ്ങുന്ന ഹോക്കി താരങ്ങൾക്ക് നേരെ ജാതിയധിക്ഷേപം. ടീമംഗമായ വന്ദന കതാരിയയുടെ കുടുംബത്തിനാണ് ജാതിയധിക്ഷേപം നേരിടേണ്ടി വന്നത്. ബുധനാഴ്ച അർജന്റീനക്കെതിരെ ഇന്ത്യ സെമിയിൽ തോറ്റതിന് പിന്നാലെ ഹരിദ്വാറിലെ റോഷ്നബാദിലുള്ള വന്ദനയുടെ വീടിന് സമീപത്തെത്തി സവർണരായ ചിലർ കൂകി വിളിച്ച് ജാതിയധിക്ഷേപം നടത്തി അപമാനിക്കുകയും പടക്കം പൊട്ടിച്ച് തോൽവി ആഘോഷിക്കുകയുമായിരുന്നു.
ടീമിൽ കുറേ ദളിത് കളിക്കാർ ഉള്ളത് കൊണ്ടാണ് തോറ്റതെന്നായിരുന്നു ഇവർ ആക്രോശിച്ചത്. വന്ദനയുടെ കുടുംബം സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പിന്നാലെ പ്രതികളിൽ ഒരാൾ അറസ്റ്റിലായി.
തോൽവിക്ക് പിന്നാലെ സവർണ ജാതിക്കാർ തങ്ങളെ എങ്ങനെയാണ് അധിക്ഷേപിച്ചതെന്ന് വന്ദനയുടെ കുടുംബം പോലീസിനോട് വിവരിക്കുന്നതിങ്ങനെ: ‘അവർ ഞങ്ങളുടെ കുടുംബത്തെ ജാതീയമായി അധിക്ഷേപിച്ചു, അപമാനിച്ചു. ധാരാളം ദളിതർ ടീമിലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന്ന് അവർ പറഞ്ഞു. ഹോക്കി മാത്രമല്ല എല്ലാ കായിക ഇനങ്ങളിൽ നിന്നും ദളിതരെ അകറ്റി നിർത്തണമെന്നും പറഞ്ഞു. തങ്ങളുടെ വസ്ത്രം പൊക്കിക്കാണിച്ചാണ് അവർ നൃത്തം ചവിട്ടിയത്’ വന്ദനയുടെ സഹോദരൻ ശേഖർ പറയുന്നു.
ടൂർണമെന്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരമായി വന്ദന രാജ്യത്തിന് അഭിമാനമാകുമ്പോഴാണ് സ്വന്തം നാട്ടുകാർ തന്നെ ജാതിയുടെ പേരിൽ ആക്ഷേപിച്ചതെന്ന വാർത്ത നാണക്കേടായി പുറത്തുവരുന്നത്.
പൂൾ ‘എ’യിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ നാലിൽ മൂന്നു ഗോളുകളും വന്ദനയുടെ വകയായിരുന്നു. അതേസമയം, വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബ്രിട്ടനെ നേരിടും.
Discussion about this post