ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെതിരേ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് താരത്തിന്റെ കുടുംബം. ജോക്കോവിച്ച് സംഘടിപ്പിച്ച ‘അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്റി’ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണ് ജോക്കോവിച്ചിനെതിരെ വിമർശന ശരങ്ങൾ പെയ്തത്. ഇതിനിടെ, ജോക്കോവിച്ചിന്റേയും ഭാര്യയുടേയും കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി.
ടൂർണമെന്റിൽ പങ്കെടുത്തവരിൽ ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ഫൈനൽ മത്സരം റദ്ദാക്കി. പിന്നാലെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയ്‌സ്‌ക്കി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ സോഷ്യൽമീഡിയ അടക്കം സെർബിയൻ താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി. സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്റ് നടത്തിയെന്നും ടൂർണമെന്റിന്റെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിച്ചിരുന്നുവെന്നുമൊക്കെയാണ് ആരോപണങ്ങൾ. അതേസമയം, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിന് നേരത്തെ കൊവിഡ് ഉണ്ടായിരുന്നെന്നും ഇതുമറച്ചുവെച്ച് താരം ടൂർണമെന്റിൽ പങ്കെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും ജോക്കോവിച്ചിന്റെ അച്ഛൻ ഇപ്പോൾ വിശദീകരിക്കുകയാണ്.
ആർടിഎൽ ക്രൊയേഷ്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോക്കോവിച്ചിന്റെ മാതാപിതാക്കൾ. അതേസമയം ജോക്കോവിച്ചന്റെ മക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. രോഗബാധിതനയാതിന് പിന്നാലെ ക്ഷമാപണവുമായി ജോക്കോവിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് താരം എല്ലാവരോടും ക്ഷമ ചോദിച്ചത്. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്‌സാണ്ടർ സവരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
Discussion about this post