മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ജിംഗന്‍ ഇല്ല, ആദരവര്‍പ്പിച്ച് ജേഴ്‌സി നമ്പര്‍ 21 ആര്‍ക്കുമില്ല

കൊച്ചി: ഇനി മഞ്ഞപ്പടയ്‌ക്കൊപ്പം സന്ദേഷ് ജിംഗനില്ല. ഐഎസ്എല്‍ ആദ്യ എഡിഷന്‍ മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നു ജിംഗന്‍. 26കാരനായ ജിംഗന്‍ കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള ആറു വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിക്കുന്നത്. അതേസമയം, ജിംഗന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അദ്ദേഹത്തിനുള്ള ആദരവായി അതും സ്ഥിരമായി വിരമിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് അറിയിച്ചു.

ഇതുവരെ 76 മത്സരങ്ങള്‍ കളിച്ച ജിംഗന്‍ മഞ്ഞപ്പടയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമാണ്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിംഗ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജിംഗന്‍ എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എഐഎഫ്എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന്ജിംഗന്‍ അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള ജിംഗന്‍ വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ ജിംഗന്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്.

എഐഎഫ്എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിംഗന്‍. ക്ലബില്‍ എത്തിയത് മുതല്‍ ഒരു കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളര്‍ച്ചയെ പിന്തുണച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അഭിമാനിക്കുന്നു.

”ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമര്‍ശം, നിങ്ങള്‍ എന്നോടും, കെബിഎഫ്‌സിയോടും കാണിച്ച എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. നന്ദി!’, ജിംഗന്‍ പറയുന്നു.

യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കുന്നു. യുവാക്കള്‍ക്കും അരങ്ങേറ്റക്കാര്‍ക്കും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മിനിറ്റ് അവസരങ്ങള്‍ ക്ലബ് നല്‍കാറുണ്ട്. ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ സന്ദേഷിന്റെ വളര്‍ച്ചയും വികാസവും ക്ലബ്ബിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഉറച്ച ഉദാഹരണമാണ്.

‘ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള ജിംഗന്റെ ആഗ്രഹത്തെ കെബിഎഫ്‌സി മാനിക്കുന്നു, ഈ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ഹൃദയത്തില്‍ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും. ”കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറയുന്നു.

Exit mobile version