മോഷണം; സൗദിയില്‍ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി!

ഒരു ലക്ഷത്തി പതിനായിരം റിയാല്‍ ആണ് കാണാതായത്.

അബഹ: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ വലത് കൈ മുറിച്ച് മാറ്റണമെന്നാണ് സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയില്‍നിന്നും പണം കാണാതായ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഒരു ലക്ഷത്തി പതിനായിരം റിയാല്‍ ആണ് കാണാതായത്. കൂടെ ജോലി ചെയ്തിരുന്നവരാണ് ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞത്. ശേഷം യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയില്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തി. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന് ചികിത്സക്കായി നാട്ടില്‍ പോയപ്പോള്‍ ഇയാളായിരുന്നു ജാമ്യം നിന്നത്. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരികെ വന്നില്ല. ഇതോടെ ജാമ്യം നിന്ന ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍ നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് മൊഴി നല്‍കി. കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

Exit mobile version