ഗോളിയുമായി കൂട്ടിയിടിച്ച സൗദി താരത്തിന്റെ പരുക്ക് ഗുരുതരം: ഷഹ്റാനി ശസ്ത്രക്രിയയ്ക്ക് ജര്‍മനിയിലേക്ക്; ചാര്‍ട്ടേഡ് വിമാനം അനുവദിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

ദോഹ: ലോകകപ്പ് പോരാട്ടത്തില്‍ ഇന്നലെ നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസര്‍ അല്‍ ഷഹ്റാനിയുടെ നില ഗുരുതരം. സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്ക് പറ്റിയത്. പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.

പന്ത് ഹെഡ് ചെയ്ത് അകറ്റുവാനുള്ള ശ്രമത്തിനിടെയാണ് ഷഹ്റാനി ഗോള്‍കീപ്പറുമായി കൂട്ടിയിടിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് മൈതാനത്ത് വീണ ഷഹ്റാനിയെ സ്‌ട്രെക്ചറില്‍ കിടത്തിയാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

ഷഹ്റാനിയുടെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് എക്സ്റേ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവമുണ്ടെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞു. താരത്തിനെ എത്രയും പെട്ടെന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ജര്‍മനിയിലേക്ക് കൊണ്ടുപോകുന്നതിന് ചാര്‍ട്ടേഡ് വിമാനം അനുവദിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ തോല്‍പ്പിച്ചായിരുന്നു സൗദി അറേബ്യയുടെ അരങ്ങേറ്റം. ചരിത്രത്തിലെ തന്നെ അട്ടിമറി ജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദിയുടെ വിജത്തില്‍ ഏറ്റവും നിര്‍ണായകമായത് ഗോള്‍കീപ്പര്‍ അല്‍ ഉവൈസിന്റെ പ്രകടനമായിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ സൗദി പരാജയപ്പെടുത്തിയത്.

Exit mobile version