സൗദിയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് സൗദി വിദേശകാര്യമന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു.

രണ്ടു ഡോസ് വാക്‌സിനും സൗദിയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവര്‍ക്ക് മടങ്ങിയെത്താനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ കൈവന്നിരിക്കുന്നത്. എന്നാല്‍ ഈ അനുമതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമല്ല.

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ‘ഇമ്യൂണ്‍’ ആയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഇതിനൊപ്പം മറ്റ് കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കേണ്ടിവരും.

എന്നാല്‍ നാട്ടില്‍ നിന്നും വാക്‌സിന്‍ എടുത്തവര്‍ക്കും ഒരു ഡോസ് വാക്‌സിനെടുത്ത ശേഷം നാട്ടിലേക്ക് വന്നവര്‍ക്കും ഇപ്പോഴത്തെ നിലയില്‍ മടങ്ങാനാവില്ല. ഇവര്‍ക്ക് അനുമതി എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Exit mobile version