ദുബായ്: ഇന്ത്യയിലടക്കം ചൂടുള്ള ചർച്ചയായി മാറിയ കോവിഡ് വാക്സിനിലെ പന്നി കൊഴുപ്പിന്റെ( പോർക്ക് ജെല്ലാറ്റിൻ) സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനോട് യുക്തിപരമായി പ്രതികരിച്ച് യുഎഇ. കോവിഡ് വൈറസിനെതിരായ വാക്സിനുകളിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇസ്ലാം മതവിശ്വാസികൾക്ക് കുത്തിവെയ്ക്കാമെന്നും അതിന് വിലക്കേണ്ടതില്ലെന്നും യുഎഇയിലെ ഉയർന്ന ഇസ്ലാമിക അതോറ്റിറ്റിയായ യുഎഇ ഫത്വ കൗൺസിൽ. ഇസ്ലാമിക മതവിശ്വാസനിയമപ്രകാരം പന്നി ഹറാമായ മൃഗമാണ്. പന്നി കൊണ്ടുള്ള/ അടങ്ങിയ ഉൽപ്പന്നങ്ങൾ വിശ്വാസികൾക്ക് നിഷിദ്ധമാണ്.
അതേസമയം, മനുഷ്യന്റെ ശരീരം സംരക്ഷിക്കുക എന്നതാണ് മുഖ്യമെന്നും മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്സിൻ ഉപയോഗിക്കാമെന്നും കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യാഹ് പറഞ്ഞു. യുഎഇ അടക്കമുള്ള രാഷ്ട്രങ്ങളിൽ ഫൈസർ വികസിപ്പിച്ച വാക്സിനാണ് നൽകി വരുന്നത്.
പന്നിക്കൊഴുപ്പ് വാക്സിനുകളിൽ മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗൺസിൽ വിശദീകരിച്ചു. മനുഷ്യന്റെ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനകാര്യമെന്നു അദ്ദേഹം പ്രതികരണത്തിൽ എടുത്തുപറഞ്ഞു.
വാക്സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ജെല്ലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ ആണ് അറിയിച്ചത്. ഇതിനു പിന്നാലെ ലോകമെമ്പാടുമുള്ള മുസ്ലിംമതവിശ്വാസികൾക്ക് ഇടയിൽ സംഭവം വലിയ ചർച്ചയായിരുന്നു.
Discussion about this post