തിരുവനന്തപുരം: കേരളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന നിരക്ക് ഈടാക്കുന്നു. സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്കാണ് എയർ ഇന്ത്യ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാൾ നാലിരട്ടിയിൽ അധികം തുകയാണ് ബജറ്റ് എയർലൈൻ ഈടാക്കുന്നത്. ശനിയാഴ്ച മുതലാണ് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിലേക്ക് സർവീസ് പുനരാരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് വിമാന സർവീസ്. ബജറ്റ് എയർലൈനാണെങ്കിലും കൂടിയ ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായിയിലേക്ക് പറക്കണമെങ്കിൽ ചുരുങ്ങിയത് 29,650 രൂപ നൽകണം. ഷാർജയിലേക്ക് വൺവേ ടിക്കറ്റിന് 24,650 രൂപയും.
ജോലിയിൽ പെട്ടെന്ന് പ്രവേശിക്കേണ്ടവർ, കേരളത്തിൽ കുടുങ്ങിയ ബന്ധുക്കൾ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോൾ യുഎഇയിലേക്ക് പോകാൻ തിടുക്കപ്പെടുന്നത്. ഇവരെയാണ് വിമാനക്കമ്പനി പിഴിയാൻ ലക്ഷ്യം വെയ്ക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങൾ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതൽ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വർഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് നാലിരട്ടിയിൽ അധികം തുകയാണ് എയർ ഇന്ത്യ വർധിപ്പിച്ചിരിക്കുന്നത്. അതാവശ്യ കാര്യങ്ങൾക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാനാകാതെ ആശങ്കയിലായവർക്ക് ആശ്വാസമായാണ് വന്ദേ ഭാരത് വിമാനങ്ങളിൽ ഇന്ത്യക്കാരെ കൊണ്ടുപോകുമെന്നുള്ള കേന്ദ്ര സർക്കാർ അറിയിപ്പ് വന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികൾക്ക് മടങ്ങാൻ 15 ദിവസത്തേക്ക് അവസരമൊരുങ്ങിയത്. യാത്രക്കാർക്ക് ഐസിഎ, യുഎഇ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സ് എന്നിവയുടെ അനുമതി ആവശ്യമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിഎസിആർ പരിശോധനയിൽ ഫലം നെഗറ്റീവായിരിക്കണം. ഹെൽത്ത്, ക്വാറന്റൈൻ ഡിക്ലറേഷനുകൾ പൂരിപ്പിച്ച് നൽകുകയും വേണം.
Discussion about this post