വെനസ്വേല: വെനസ്വേലയുടെ സൈന്യം വീണ്ടും അക്രമം നടത്തി. യുഎസില്‍ നിന്നുള്‍പ്പെടെ ഭക്ഷണവും മരുന്നും വഹിച്ചുളള ട്രക്കുകള്‍ കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. 14 വയസ്സുള്ള ബാലനുള്‍പ്പെടെ രണ്ടു മരണം. മുപ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. മാത്രമല്ല ട്രക്കുകള്‍ സൈന്യം തീയിട്ടു നശിപ്പിച്ചു.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഇടക്കാല പ്രസിഡന്റായി യുഎസ് അടക്കം 50 ലേറെ രാജ്യങ്ങള്‍ അംഗീകരിച്ച യുവാന്‍ ഗ്വീഡോയും തമ്മിലുള്ള അധികാരത്തര്‍ക്കത്തോടെ പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍ യുഎസ് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണു പുതിയ സംഘര്‍ഷത്തിനു വഴിതെളിച്ചത്.
അതേസമയം മഡുറോയെ പുറത്താക്കാന്‍ യുഎസ് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും റഷ്യയുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. മഡുറോയുടെ സൈന്യം യുഎസ് ട്രക്കുകള്‍ തടഞ്ഞതിനാല്‍ അയല്‍ രാജ്യങ്ങളായ കൊളംബിയയിലും ബ്രസീലിലും ഭക്ഷണവും മരുന്നുമുള്‍പ്പെടെ വസ്തുക്കള്‍ കുന്നുകൂടിക്കിടക്കുകയാണ്. ഇവയെല്ലാം വെനസ്വേലയിലെത്തിക്കാന്‍ മനുഷ്യച്ചങ്ങല രൂപീകരിക്കാനുള്ള ഗ്വീഡോയുടെ ശ്രമവും സൈന്യത്തിന്റെ ഇടപെടല്‍ മൂലം വിജയിച്ചില്ല. ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാന്‍ റബര്‍ ബുള്ളറ്റിനൊപ്പം വെടിയുണ്ടകളും സൈന്യം പ്രയോഗിച്ചു. സായുധ ഇടപെടലിനു മടിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി