ഗാസ: ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ധാരണയിൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. എന്നാൽ ഹമാസ് ആയുധം ഉപേക്ഷിച്ചതിന് പിന്നാലെയുള്ള ഗാസയിലെ ഭരണപരമായ കാര്യങ്ങൾ ഉൾപ്പെടെയുള്ളവയേക്കുറിച്ച് ട്രംപ് വിശദമാക്കിയില്ല.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സഹമന്ത്രിമാരെ ഇക്കാര്യത്തിൽ ധാരണയിലെത്തിക്കുമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ക്യാബിനറ്റ് അനുമതി ലഭിച്ചാൽ മാത്രമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യ ഘട്ടം നടപ്പിലാവുക. ഇതിനായി ക്യാബിനറ്റിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹുവുള്ളത്. ഗാസയിലും ഇസ്രയേലിലും ആഘോഷത്തോടെയാണ് വെടിനിർത്തൽ ധാരണയെ സ്വീകരിച്ചതെങ്കിലും മേഖലയിൽ സമഗ്രമായ ഒരു സമാധാന കരാർ ഇപ്പോഴും യാഥാർത്ഥ്യമായേക്കില്ലെന്ന ആശങ്കയാണ് ഇരു പക്ഷത്തേയും ആളുകൾ പ്രതികരിച്ചത്.