വാക്‌സിനേഷന്‍ കര്‍ശനമാക്കി : ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം, രണ്ട് വാക്‌സീന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

France | Bignewslive

പാരിസ് : വാക്‌സിനേഷന്‍ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. രണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സീന്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടുന്നു എന്ന് ആരോപിച്ച് ഒരു ലക്ഷത്തോളം ആളുകള്‍ ശനിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രധാന ഓഫീസുകളെല്ലാം ഉപരോധിച്ച ഇവര്‍ വാക്‌സിനേഷനെ പിന്തുണയ്ക്കുന്ന എല്ലാ അധികൃതരെയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ജനങ്ങളില്‍ വാക്‌സീനെതിരായ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് മാര്‍ട്ടിന്‍ വോണറോട് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇവര്‍ സ്ഥാനമൊഴിയണം എന്ന ആവശ്യവും ശക്തമാണ്.അപകടകാരിയായ ഡെല്‍റ്റ വേരിയന്റിന്റെ സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ജനസംഖ്യയുടെ പകുതി ആളുകള്‍ പോലും ഫ്രാന്‍സില്‍ ഒന്നാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ല.

കോവിഡ് നാലാം തരംഗത്തിന്റെ മുന്നറിയിപ്പ് ഇതിനോടകം തന്നെ വിദഗ്ധര്‍ ഫ്രാന്‍സിന് നല്‍കിയിട്ടുള്ളതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാതെ നിവൃത്തിയില്ല. ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.

Exit mobile version