പാരീസ്: വീണ്ടും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചതോടെ ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.
ഇത്തവണ മൂന്നാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാൻസിൽ സ്കൂളുകൾ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡിന്റെ മൂന്നാം തരംഗത്തിൽ ഫ്രാൻസിൽ നിരവധി പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളിൽ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്.
ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകൾ ഫ്രാൻസിൽ കോവിഡ് ബാധിച്ച് മരിച്ചു. നേരത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതുകൊണ്ട് തന്നെ ഇനി ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് മാക്രോൺ പറഞ്ഞിരുന്നു.
എന്നാൽ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടിയത് മാക്രോണിനെ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതനാക്കുകയായിരുന്നു.ഇപ്പോൾ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാമെന്ന് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈറസിൽ നിന്ന് ഒരു പ്രദേശവും സുരക്ഷിതമല്ലെന്നും എല്ലാവരും സമ്പർക്കം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post