ചൈനീസ് ആപ്പുകളുടെ നിരോധനം ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനം, തീരുമാനം പിന്‍വലിക്കണമെന്ന് ചൈന

CHINA

ബെയ്ജിങ്: 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന. തീരുമാനം പിന്‍വലിക്കണമെന്നും ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജി റോങ് വ്യക്തമാക്കി.

ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ന്യായവും നിക്ഷ്പക്ഷവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആപ്പുകള്‍ നിരോധിച്ച നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണ്. ലോക വ്യാപാര സംഘടന നിയമങ്ങള്‍ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണം.-ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം 43 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ലഡാക്കില്‍ ചൈനയുമായുണ്ടായ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര് നിരോധനം ഏര്‍പ്പെടുത്തുന്നത്. ആകെ 267 ആപ്പുകള് ഇതുവരെ കേന്ദ്രം നിരോധിച്ചു.

Exit mobile version