വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടർവിജയം ലക്ഷ്യം വെച്ച് ഇറങ്ങി ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിനെ ഭാര്യ മെലാനിയയും കൈയ്യൊഴിഞ്ഞേക്കും. വൈറ്റ് ഹൗസിൽനിന്ന് ട്രംപ് ഇറങ്ങിയാലുടൻ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്നാണ് പുതിയ വെളിപ്പെടുത്തൽ. വൈറ്റ്ഹൗസ് മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ടുചെയ്തിരിക്കുന്നത്. ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടു പോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു. ട്രംപ്-മെലാനിയ ദമ്പതികളുടെ 15 വർഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്ന് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സൺ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽ ദമ്പതികൾ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുൻ ഉപദേഷ്ടാവ് സ്റ്റെഫാനി വൾക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.
2017 ൽ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ന്യൂമാൻ അപ്രതീക്ഷിതമായി രാജിവെച്ചൊഴിഞ്ഞത്. 2016 ൽ ട്രംപ് വിജയിച്ചപ്പോൾ മെലാനിയ കരഞ്ഞുപോയെന്നും അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ലെന്നും ന്യൂമാൻ വെളിപ്പെടുത്തി.. മകന്റെ പഠനം പൂർത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് മെലാനിയ ന്യൂയോർക്കിൽ നിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയതെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post