ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചൈനയിലെ വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കൊവിഡ്. തുടർന്ന് ഈ വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ യാത്രക്കാരേയും നിരീക്ഷണത്തിനായി മാറ്റി. ഇതിനിടെ, സംഭവത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തെത്തി.
വെള്ളിയാഴ്ച ‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി വുഹാനിലെത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിച്ച ശേഷമാണ് യാത്രയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വുഹാനിലേക്ക് പുറപ്പട്ട എല്ലാ യാത്രക്കാരുടെ കൈവശവും അംഗീകൃത ലാബുകളിൽനിന്ന് ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായും എയർ ഇന്ത്യ അധികൃതർ സ്വകാര്യ മാധ്യമത്തോട് പ്രതകരിച്ചു.
‘അംഗീകൃത ലാബിൽനിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഡൽഹിയിൽനിന്ന് വുഹാനിലേക്ക് പുറപ്പെട്ട എല്ലാ യാത്രക്കാരുടെയും കൈവശമുണ്ട്. അധികൃതർ നിശ്ചയിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും എയർ ഇന്ത്യ കർശനമായി പാലിക്കുകയും എത്തിച്ചേരുന്ന രാജ്യത്തെയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു’ എയർ ഇന്ത്യ വ്യക്തമാക്കി.
രണ്ടു കൊവിഡ് പരിശോധനകൾക്ക് ശേഷമാണ് എല്ലാ ഇന്ത്യൻ യാത്രക്കാർക്കും വിമാനത്തിൽ കയറാൻ അനുവാദം നൽകുക. രോഗം സ്ഥിരീകരിച്ച 19 പേർക്ക് പുറമെ മറ്റു 38 യാത്രക്കാർക്കും രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ 58 യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. ചൈനീസ് മാനദണ്ഡങ്ങൾ അനുസരിച്ച് കോവിഡ് പരിശോധന ഫലം നെഗറ്റീവാകുന്നതുവരെ പ്രത്യേക സെന്ററിൽ പാർപ്പിക്കും. നെഗറ്റീവ് ആയശേഷം മാത്രമേ പുറത്തുവിടൂ. കൂടാതെ എല്ലാ യാത്രക്കാർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും വേണം.
അതേസമയം, ഇത് ആദ്യമായല്ല എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്തവർക്ക് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ, ഇത്തരത്തിൽ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നവംബർ 10വരെ ഹോങ്കോങ് സർക്കാർ എയർ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി റദ്ദാക്കിയിരിക്കുകയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ആറുവിമാനങ്ങൾ ചൈനയിൽ എത്തിയിരുന്നു.
ഇതിനിടെയാണ് ആദ്യമായി വുഹാനിലേക്ക് എത്തിയ വിമാനത്തിലെ യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചൈനയിലെ വുഹാൻ. കോവിഡ് 19നെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനങ്ങൾ റദ്ദാക്കിയത്. തുടർന്ന് പ്രത്യേക വിമാനങ്ങൾ അനുവദിക്കുകയായിരുന്നു.
Discussion about this post