പാരിസ്: ഫ്രാൻസിന്റെ മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ പോൾ പോഗ്ബ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സൂപ്പർ താരം ടീം വിട്ടെന്ന് റിപ്പോർട്ടുകൾ. മക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് താരം ടീമിൽ നിന്നും രാജിവെച്ചതെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളിലും ‘കിക്കോഫ്’അടക്കമുള്ള ഫുട്ബാൾ വെബ്സൈറ്റുകളിലും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തിൽ പോഗ്ബയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ഫുട്ബോൾ ലോകത്തെ തന്നെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബ ഫ്രാൻസിനായി 72 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും അംഗമായിരുന്നു. ഫൈനലിലടക്കം ഗോളും നേടിയിരുന്നു. 2016ൽ പോഗ്ബയെ റെക്കോർഡ് തുകയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഗിനിയൻ വംശജനായ പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.
പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് സാമുവൽ പാറ്റിയെന്ന ചരിത്ര അധ്യാപകനെ മതമൗലികവാദിയായ കൗമാരക്കാരൻ തലയറുത്ത് കൊന്ന സംഭവം ഫ്രാൻസിലാകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ മാക്രോൺ ഇസ്ലാം മത വിശ്വാസികൾക്ക് എതിരെ നടത്തിയ പരാമർശങ്ങളാണ് പോഗ്ബയെ ടീം വിടാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സാമുവൽ പാറ്റിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വംശീയ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനിടെ, ലോകത്താകമാനം മുസ്ലിങ്ങൾ പ്രതിസന്ധിയിലാണെന്ന് മാക്രോൺ നടത്തിയ പരാമർശവും വിവാദമായിരുന്നു.
Discussion about this post