ബെയ്റൂട്ട്: ലോകം ഇപ്പോഴും ബെയ്റൂട്ടിനായുള്ള പ്രാർത്ഥനയിലാണ്. സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങളുടേത് ഉൾപ്പടെ ടൺ കണക്കിന് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്ന ബെയ്റൂട്ടിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തുവെന്നായിരുന്നു വാർത്ത. പക്ഷെ ഏറ്റവും പുതിയ വിവര പ്രകാരം യന്ത്രം കണ്ടെത്തിയ ശബ്ദം പുറപ്പെട്ട സ്ഥലത്ത് കുഴിച്ചെത്തിയ രക്ഷപ്രവർത്തകർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. എങ്കിലും തെരച്ചിൽ തുടരുകയാണ്.
ഓഗസ്റ്റ് നാലിനാണ് ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഉഗ്ര സ്ഫോടനമുണ്ടായത്. അപകടത്തിൽ 190 പേർ മരിച്ചെന്നാണ് കണക്ക്. ഇപ്പോഴും അവിടെ കെട്ടികിടക്കുന്ന ടൺകണക്കിന് അവശിഷ്ടങ്ങൾക്കിടയിൽ രക്ഷപ്രവർത്തകർ തിരച്ചിലിലാണ്.
സ്ഫോടനം നടന്ന ബെയ്റൂട്ടിലെ മാർമിഖേയിൽ ഏരിയയിൽ നിന്നുമാണ് ഈയടുത്ത് പൾസ് സിഗ്നൽ രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. ഇതിന് ശേഷം സമാനമായ സിഗ്നലുകൾ വീണ്ടും ലഭിച്ചെന്നാണ് രക്ഷപ്രവർത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പൾസ് സിഗ്നൽ ഉറവിടം എന്ന് കരുതുന്ന സ്ഥലത്ത് എത്തിയിട്ടും ഒരാളെയും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് രക്ഷാപ്രവർത്തകനായ ക്വാസിം ഖതാർ സിഎൻഎന്നിനോട് പറഞ്ഞത്.
പക്ഷെ, മറ്റൊരു ലോക്കേഷനിൽ ഹൃദയമിടിപ്പിന്റെ സിഗ്നൽ ലഭിക്കുന്നുണ്ട് എന്നാണ് രക്ഷപ്രവർത്തന സംഘത്തിലെ വളണ്ടിയറായ മൻസൂർ അൽ അസ്മത്ത് വെളിപ്പെടുത്തുന്നത്. ചിലിയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നു സെൻസർ കൊണ്ടുവന്നു. ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്. ഇതോടെ അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കുകയാണ്. ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്നലെ ശ്വാസചക്രം ഒൻപതായി കുറഞ്ഞു.
2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനൻ തലസ്ഥാനത്തെ തകർത്ത സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നാലെ രണ്ട് ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവർത്തകർ ഇപ്പോൾ പരിശോധന തുടരുന്ന കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നെങ്കിലും അന്നു പക്ഷേ, ജീവന്റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല.
Discussion about this post