വാഷിങ്ടൺ: വംശീയ വിവേചനത്തിന് ഇരയായി കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ളോയ്ഡ് മരണത്തിന് കീഴടങ്ങിയതോടെ യുഎസ് കത്തുന്നു. ഈ മരണത്തിന് പിന്നാലെ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാൻ ആയുധധാരികളായ കൂടുതൽ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടൺ നഗരത്തിൽ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണ്. ആഭ്യന്തര ഭീകരവാദമാണ് അത്. നിങ്ങൾ ക്രിമിനൽ ശിക്ഷാനടപടികളും ദീർഘകാലം ജയിൽവാസവും നേരിടേണ്ടിവരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് എനിക്ക് പറയാനുള്ളത് എന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തിയത്. ആഫ്രിക്കൻഅമേരിക്കൻ വംശജൻ ജോർജ് ഫ്ളോയ്ഡിനെ പോലീസ് ഞെരിച്ച് ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇതോടെയാണ് യുഎസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളെ വെല്ലുവിളിച്ചാണ് പ്രതിഷേധം ആറാംദിവസവും തുടരുന്നത്. അക്രമങ്ങൾ വ്യാപകമായതിനെതുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 75ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കർഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു. ന്യൂയോർക്ക്, ഷിക്കാഗോ, ഫിലാഡൽഫിയ, ലോസ് ആഞ്ജലെയ്സ് എന്നിവിടങ്ങളിൽ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഒട്ടേറെ പോലീസ് വാഹനങ്ങൾ അഗ്നിക്കിരയായി. കടകൾ കൊള്ളയടിക്കപ്പെട്ടു. കൊള്ളയും തീവെപ്പും റോഡ് ഉപരോധവും തുടരുകയാണ്.
ലൂയിസ്വിലിൽ ഞായറാഴ്ചരാത്രി പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു പ്രതിഷേധക്കാരൻ മരിച്ചു. രാജ്യത്താകെ 4400 പേർ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post