ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്താൻ തടവിൽ കഴിയുന്ന വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താൻ. കുൽഭൂഷൺ ജാദവിന് രണ്ടാമതൊരിക്കൽ കൂടി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു.
ഇനി ഒരിക്കൽ കൂടി നയതന്ത്ര കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. വീണ്ടുമൊരു യോഗം ഉണ്ടാകില്ലെന്ന് പറഞ്ഞ വക്താവ് മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാൻ കൂട്ടാക്കിയില്ല. 2016 ൽ പാക് തടവിലായതിന് ശേഷം ഇതാദ്യമായി സെപ്തംബർ 2ന് ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ കോടതിയിലെത്തി കുൽഭൂഷണെ കണ്ടിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രകാരമായിരുന്നു കൂടിക്കാഴ്ചക്ക് സാധ്യമായത്. പാകിസ്താൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന ഇന്ത്യയുടെ വാദം ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ശരിവെച്ചിരുന്നു. തുടർന്നാണ് നയതന്ത്ര പരിരക്ഷ കുൽഭൂഷണ് ലഭിച്ചത്. എന്നാൽ ഇനി സഹായം നൽകില്ലെന്നാണ് പാകിസ്താൻ നിലപാട്.
Discussion about this post