മുസ്ലീംങ്ങളെ എക്കാലത്തും പേടിപ്പിച്ചു നിര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട: അമിത് ഷായോട് തുറന്നടിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിയ്‌ക്കെതിരെയും ആഞ്ഞടിച്ച് പൊന്നാനി എംപിയും മുസ്ലിംലീഗ് നേതാവുമായി ഇ ടി മുഹമ്മദ് ബഷീര്‍.

മുസ്ലീം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിര്‍ത്താമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. നിങ്ങളുടെ ദുഷ്പ്രചാരണങ്ങളെ ഞങ്ങള്‍ ശക്തിയായി തന്നെ എതിര്‍ക്കും. എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. നിങ്ങള്‍ മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഭയപ്പെടുത്തി നിര്‍ത്താമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്. എന്നാല്‍, അത് നടക്കാന്‍ പോകുന്നില്ല. അതിനെയെല്ലാം ഞങ്ങള്‍ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടായി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിന്റെ വാക്താക്കള്‍ നിറം പിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്. നാട്ടിലാകെ വാട്‌സ് ആപ്പ് ത്വലാഖ്, ഇലക്ട്രോണിക് ത്വലാഖ് എന്നിങ്ങനെ നടക്കുന്നു എന്ന വിധത്തില്‍ വ്യാജമായ പ്രചാരണങ്ങളാണ് അഴിച്ചു വിടുന്നത്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 13 ശതാമാനത്തിന്റെയും 14 ശതമാനത്തിന്റേയും ഇടയിലാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 0.5 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ മുത്തലാഖുകളുടെ എണ്ണം വളരെ നിസാരമാണ്. ഇത്തരം കള്ള കഥകള്‍ കെട്ടിച്ചമച്ചാല്‍ അതിന് അധികം ആയുസ് ഉണ്ടാവകുയില്ല.

മുസ്ലി ലീഗ് എന്നും ഇന്ത്യന്‍ ഭരണഘടനയിലെ 25 ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ സംരക്ഷണത്തിന്റെ കൂടെ നിന്ന സംഘടനയാണ്. മുസ്ലിം വ്യക്തി നിയമത്തിന് മൗലികാവകാശത്തിന്റെ സംരക്ഷണമുണ്ട്. ശബരിമല വിശയത്തില്‍ മുസ്ലിം ലീഗ് എടുത്ത നിലപാടുകളും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ആള്‍കൂട്ട കൊലപാതകത്തിന്റെ ഫലമായി അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട സഹോദരിയുടെ സങ്കടം കാണാന്‍ സര്‍ക്കാര്‍ പോകുന്നില്ല.

2018 വര്‍ഷത്തില്‍ മാത്രം 27 സഹോദരന്മാര്‍ കൊല്ലപ്പെട്ടു. ആള്‍കൂട്ട കൊലപാതകത്തിനെതിരെ നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കീട്ടുപോലും സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്തത് എന്താണ്. മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നും നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. നിങ്ങളുടെ ദുഷ്പ്രചരണങ്ങളെ ഞങ്ങള്‍ ശക്തിയായിതന്നെ എതിര്‍ക്കും. എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. അദ്ദേഹം ലോക്സഭയില്‍ ചോദിച്ചു.

Exit mobile version