തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്കിടയില്‍ മനസു തുറന്ന് ഭാര്യ ലക്ഷ്മി. ബാലഭാസ്ക്കറിന് ഏറെ അടുപ്പമുണ്ടായിരുന്ന പ്രകാശന് തമ്പിയെന്ന ആള് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ വിവാദങ്ങള്‍ ഉടലെടുത്തത്. ഇത് സംബന്ധിച്ച് ബാലുവിന്റെ അച്ഛന് നേരത്തെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അവയ്ക്കെല്ലാം ഇരയായതാകട്ടെ ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. ഈ അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയര്‍ന്ന് നില്‍ക്കുന്നതിനിടെ മനസു തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് ലക്ഷ്മി.
അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും മുക്തമാകുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും പരസഹായമില്ലാതെ ലക്ഷ്മിക്ക് നടക്കാനാവില്ല. അമ്മയാണ് ലക്ഷ്മിയുടെ കാര്യങ്ങള്‍ അത്രയും നോക്കുന്നത്. കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും നടത്തിക്കുന്നതും എല്ലാം അമ്മയാണെന്ന് ലക്ഷ്മി പറയുന്നു. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ലക്ഷ്മിക്ക് പറയാന്‍ ഒന്ന് മാത്രമാണ് ഉള്ളത്, ‘അന്ന് ഞാന്‍ മരിച്ച്, ബാലു ജീവിച്ചിരുന്നുവെങ്കില്‍…!’ ഈ ചിന്തയാണ് ഇപ്പോള്‍ അലട്ടുന്നതെന്നും ലക്ഷ്മി പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഈ ആരോപണങ്ങള്‍ വേട്ടയാടില്ലായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.
ഒന്ന് സ്വയം എഴുന്നേറ്റ് പോലും നില്ക്കാന് കഴിയില്ല, അങ്ങനെ ഒന്ന് എണീറ്റ് നില്ക്കാന് കഴിയണമേ എന്നതാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. തൃശ്ശൂര്‍ വടക്കും നാഥക്ഷേത്രത്തില്‍ പോയതായിരുന്നു ഞങ്ങള്‍. ബാലു വേറെ പരിപാടികള്‍ കമ്മിറ്റ് ചെയ്തിരുന്നതിനാലാണ് ഉടനെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ബാലു പറഞ്ഞു അര്ജുന് കാറോടിച്ചു കൊള്ളുമെന്ന് ബാലുവിന് ഉറങ്ങണമെന്നും. അങ്ങനെയാണ് ബാലു പിന്‍സീറ്റില്‍ കിടന്നുറങ്ങിയത്. ഞാനും മോളും മുന്നിലും ഇരുന്നു. ഓരോ വളവു തിരിക്കുമ്പോഴും മോള് ഉണരുന്നതിനാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. അതുകൊണ്ട് എനിക്ക് ഉറക്കം വന്നില്ല. ബാലു സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല.
വണ്ടി ഓടിച്ചിരുന്ന അര്‍ജുനും അരയ്ക്ക് താഴെ പരുക്കുണ്ട്. എയര്‍ബാഗുള്ളതിനാല്‍ അര്‍ജുന്റെ ശരീരത്തെ ഭാഗികമായി രക്ഷിച്ചു. എന്റെ തല വണ്ടിയുടെ ഡാഷ്ബോഡില്‍ ഇടിച്ചു. കഴുത്തില്‍ സീറ്റ് ബെല്‍റ്റ് കുരുങ്ങി. വണ്ടിയുടെ ചിലഭാഗങ്ങള്‍ എന്റെ വയറില്‍ തറച്ചു. ആന്തരീകാവയവങ്ങള്‍ക്ക് പരിക്കേറ്റ് രണ്ടാഴ്ച ഞാന്‍ അബോധാവസ്ഥയിലായിരുന്നു. അപകടം സംഭവിച്ച ദിവസം വാഹനം ഓടിച്ചിരുന്നത് ബാലുവായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും എങ്കില്‍ അദ്ദേഹം പരിക്കുകളോടെയെങ്കിലും തനിക്കൊപ്പം ഉണ്ടായേനെ എന്നും നിറകണ്ണുകളോടെ ലക്ഷ്മി പറഞ്ഞു. ബാലുവിന് പകരം അപകടത്തില്‍ താനായിരുന്നു മരിച്ചതെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉയരില്ലായിരുന്നു എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് ബാലുവിന് ബോധമുണ്ടായിരുന്നുവെന്നും സംസാരിക്കാന്‍ കഴിയില്ലായിരുന്നു എന്നുമാണ്. ഐസിയുവുലായിരുന്ന എന്നെ അദ്ദേഹത്തെ ചില്ലിനിടയില്‍ കൂടി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം ആദ്യം അന്വേഷിച്ചത് എന്നെയായിരുന്നു എന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഒരു പനിവന്നാല്‍ പോലും ബാലുവിന് ടെന്‍ഷനാണ് വയലിന് വായിക്കാന്‍ പറ്റുമോ എന്ന്. അദ്ദേഹം മോളുമായി ശരിക്കും അറ്റാച്ച്ഡ് ആയിരുന്നു. എന്നേയും മോളേയും കൂട്ടി പുറത്തുപോകാനൊക്കെ ബാലുവിന് ഒരുപാടിഷ്ടമായിരുന്നു. സിസേറിയന് സമയത്ത് പോലും എനിക്ക് അടുത്ത് നിന്ന് പാടിത്തന്ന ആളാണ് ബാലു.
അദ്ദേഹം ഒരിക്കലും ജീവിതത്തില്‍ സ്വാര്‍ത്ഥത കാണിച്ചിട്ടില്ല. അദ്ദേഹത്തിനുണ്ടായിരുന്ന ഒരേ ഒരു കുഴപ്പം മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചിരുന്നു എന്നുള്ളതാണ്. ആ വിശ്വാസം തെറ്റാണെന്ന് തെളിയുമ്പോഴേക്കും ഒരുപാട് കാലമായിട്ടുണ്ടാകുമെന്നും ലക്ഷ്മി പറയുന്നു. പ്രകാശ്തമ്പി ബാലുവിന്റെ മാനേജരായിരുന്നില്ലെന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു അയാളെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അയാളുടെ ക്രിമിനില്‍ പശ്ചാത്തലം ഞങ്ങള്ക്കറിയില്ലായിരുന്നുവെന്നും ലക്ഷ്മി ആവര്‍ത്തിച്ചു. അപകടസമയത്തും ബില്ലുകളൊക്കെ കൈകാര്യം ചെയ്തത് പ്രകാശ് ആയിരുന്നു. ഏകദേശം മൂന്നാഴ്ച മുമ്പ് വരെയും അയാള്‍ വീട്ടില്‍ വരികയും മരുന്നുകള്‍ വാങ്ങിത്തരികയും എന്റെ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു, പിന്നീട് കണ്ടിട്ടില്ല. ബാലു പാതിവഴിയില്‍ ഇട്ടുപോയ ആല്‍ബമൊക്കെ താന്‍ പൂര്‍ത്തായാക്കുമെന്ന വാര്‍ത്തയും തെറ്റാണെന്ന് ലക്ഷ്മി പറയുന്നു.
കൈ പോലും പരസഹായമില്ലാതെ, അനക്കാന്‍ കഴിയാത്ത ഞാന്‍ ആല്‍ബം ചെയ്യാന്‍ ശ്രമിക്കുമോ? ചിന്തിച്ചു നോക്കിയാല്‍ മനസിലാകാവുന്നതേയുള്ളൂ, മാത്രമല്ല എനിക്ക് സംഗീതം ആസ്വദിക്കാന്‍ മാത്രമെ അറിയൂ. ബാലുവിന്റെ സംഗീത യാത്രകളില്‍ ഞാന്‍ ഒപ്പം സഞ്ചരിച്ചിരുന്നു എന്നല്ലാതെ സംഗീതം കൈകാര്യം ചെയ്യാനൊന്നും എനിക്കറിയില്ല. ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോഴെല്ലാം ആ കണ്ണില്‍ നിന്നും കണ്ണീര് പൊഴിഞ്ഞുകൊണ്ടിരുന്നു.
കാറില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നു എന്ന ആരോപണങ്ങള്‍ക്കും ലക്ഷ്മി മറുപടി നല്‍കുന്നുണ്ട്. ഞാന്‍ വലിയ ആഭരണങ്ങളൊന്നും ധരിക്കാറില്ല. ചെറിയ കമ്മലുകളാണ് ഉപയോഗിക്കാറ്. ബാലുവും അത് മാത്രമേ എനിക്ക് വാങ്ങിത്തരാറുള്ളൂ. താലിമാല ധരിക്കാറുണ്ട്. ബാലുവും മോളും കൂടെ ഇല്ലാതെ എനിക്കെന്തിനാണ് സ്വര്‍ണ്ണവും പണവും. ലക്ഷ്മി നിറകണ്ണുകളോടെ ചോദിച്ചു. സമ്മര്‍ദ്ദം കൂടാതെ നോക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ വേദനപ്പിക്കുന്ന ആരോപണങ്ങള്‍ക്കിടയില്‍ സമ്മര്‍ദമുണ്ടാകാതെ എങ്ങനെ കഴിയും, ലക്ഷ്മി പറയുന്നു.
Discussion about this post