ആലപ്പുഴ: അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ സഹപാഠികളെ കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ നെഞ്ച് പൊട്ടി ഒരമ്മയുടെ പ്രതികരണം.. മകളെ നഷ്ടപെട്ടവരുടെ തീരാദു:ഖത്തിനും തെളിവുവേണമോയെന്നാണ് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മാതാവായ വിജയമ്മ പറയുന്നത്.
2009 നവംബര്‍ 17നായിരുന്നു അമ്പലപ്പുഴയിലെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്. അന്ന് മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ കന്നിട്ടച്ചിറയില് വേണുവിന്റെ മകള്‍. പ്രതികളെ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ വെറുതെ വിട്ടെന്ന വാര്‍ത്ത ഇന്ന് തൊഴിലുറപ്പിന് പോയപ്പോള്‍ അയല്‍ക്കാരി പറഞ്ഞാണ് വേണുവിന്റെ ഭാര്യ വിജയമ്മ അറിയുന്നത്. രാവിലെ വേണു പത്രത്തിലൂടെ വിവരം അറിഞ്ഞെങ്കിലും വിജയമ്മയെ അറിയിച്ചിരുന്നില്ല.
10 വര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ ഇങ്ങനെയൊരു വിധിയാകുമെന്ന് ആ മാതാപിതാക്കള്‍ കരുതിയില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമ്പലപ്പുഴ സിഐ യെ മാറ്റിയിരുന്നു, കേസന്വേഷണം നല്ല രീതിയിലായിരുന്നു ആദ്യ നാളുകളില്‍ പോയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണവും പാതി വരെ ശരിയായ രീതിയിലായിരുന്നു.
എന്നാല്‍ തങ്ങളുടെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടവരെ തെളിവുകള്‍ ഇല്ലെന്ന പേരില്‍ വെറുതെ വിട്ടതില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിജയമ്മ പറഞ്ഞു. സ്കൂളില്‍ പഠിക്കുവാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളുടെ ദയനീയ അവസ്ഥ എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കണ്ടതാണെന്ന് വിജയമ്മ പറഞ്ഞു. തങ്ങള്‍ക്ക് ഇനിയും കേസുമായി മുന്നോട്ടു പോകുവാന്‍ സാമ്പത്തിക ശേഷിയും ഇല്ല എന്ന് ഇവര്‍ പറയുന്നു.മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത കഞ്ഞിപ്പാടത്തുള്ള രണ്ട് കുട്ടികളുടെ മാതാപിതാക്കളും കേസിനും മറ്റും ഒപ്പം നില്‍ക്കുമോ എന്നറിയില്ലന്നും അവര്‍ പറഞ്ഞു.
അതേസമയം ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പ് മകള്‍ക്ക് മൗനത്തിലായിരുന്നു എന്നാല്‍ കാരണം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്ന് വിജയമ്മ പറഞ്ഞു. കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാമെന്ന് നാട്ടുകാരും പറഞ്ഞു.
Discussion about this post