ന്യൂമാഹി കൊലക്കേസിൽ 15 വർഷത്തിനുശേഷം വിധി, 16 പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് കൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്.

തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. വിജിത്ത്, ഷിനോജ് എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിഎന്നാണ് കേസ്.

കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണ് പ്രതികൾ.

പള്ളൂര്‍ കോയ്യോട് തെരുവിലെ ടി സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍കെ സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെകെ മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടിപി ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) എന്നിവരാണ് പ്രതികള്‍.

കേസിലെ രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു. ഈ കേസില്‍ കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും സംശായതീതമായി തെളിയിക്കാനായില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സികെ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version