നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ചു, രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറത്ത് ദേശീയപാത തലപ്പാറയില്‍ ആണ് സംഭവം. അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

തിരൂര്‍ വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദ് (23) എന്നിവരാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ പുത്തന്‍തെരു സ്വദേശി അബ്ബാസ് (24), താനുര്‍ സ്വദേശി സര്‍ജാസ് (24), എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 9.15ഓടെ തലപ്പാറ വലിയപറമ്പില്‍ ആയിരുന്നു അപകടം. തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്.

കൊളപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍, നിയന്ത്രണംവിട്ട് ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉസ്മാന്‍ സംഭവസ്ഥലത്തും ഷാഹുല്‍ ഹമീദ് തിരൂരങ്ങാ ടി എം.കെ.എച്ച് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Exit mobile version