തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ‘ പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ് സുരേന്ദ്രൻ്റെ പരാമർശമെന്ന് വി ശിവൻകുട്ടി പറഞ്ഞു.
ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർ മാത്രമാണെന്നായിരുന്നു സുരേന്ദ്രൻ്റെ പരാമർശം. സുരേന്ദ്രന്റെ പരാമർശം തികച്ചും അപലപനീയമാണ് എന്ന് മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നിലവിൽ രാജ്യത്തുള്ള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണ് സുരേന്ദ്രന്റെ പ്രസ്താവന. ജനാധിപത്യ പ്രക്രിയയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് ശിവൻകുട്ടി പറഞ്ഞു.
കേരളം സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ്. ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ല. നമ്മുടെ സമൂഹം, വർണ്ണ-ജാതി വിവേചനങ്ങളിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ, ഇത്തരം പരാമർശങ്ങൾ സാമൂഹിക ഭിന്നത വളർത്താനേ ഉപകരിക്കൂവെന്നും വി ശിവൻകുട്ടി പറഞ്ഞു.















Discussion about this post