ആലപ്പുഴ: മാറാരിക്കുളത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്.
സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും പ്രതി ചേർത്തേക്കും.
എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതനായ ഫ്രാൻസിസ് ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകാരിച്ചു. ഇതു വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു.
തുടർന്ന് തോർത്തിട്ടു മുറുക്കുകയായിരുന്നു. സംഭവസമയത്ത് ഫ്രാൻസിസിൻ്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു.
പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
Discussion about this post