കൊല്ലം: സുഹൃത്തിൻ്റെ പിതാവിന് ചികിത്സയ്ക്കായി രക്തം ദാനം ചെയ്തതിന് പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിൽ ആണ് സംഭവം.
മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് മഹേഷ്.
തിങ്കളാഴ്ച ഉച്ചയോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്.
യുവാവിൻ്റെ രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. എന്നാൽ അസാധാരണമായി ഒന്നും കണ്ടെത്തിയില്ല.
തുടര്‍ന്ന് രക്തം ശേഖരിച്ചു. ഇതിന് ശേഷം മഹേഷ് പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഡോക്ടറെ കാണിച്ച് ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മഹേഷിന് മരണം സംഭവിക്കുകയായിരുന്നു.
Discussion about this post