മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി.ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
നിറത്തിൻ്റെ പേരിലുള്ള അവഹേളനത്തെ തുടർന്നായിരുന്നു നവവധു ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. ഭർതൃമാതാവും ഷഹാനയെ കുറ്റപ്പെടുത്തിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു.
ഇക്കാര്യങ്ങളെല്ലാം പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കിയെന്നും ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും വീട്ടുകാരും ആരോപിച്ചു.
Discussion about this post