സംശയ രോഗം; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം, 6 ലക്ഷം രൂപ പിഴ

ഭാര്യ വര്‍ഷ, മക്കളായ 2 വയസുള്ള അലന്‍, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേര്‍ഡ് വിഷം കുത്തിവച്ചു കൊന്നത്.

കൊല്ലം: കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി. മണ്‍ട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേര്‍ഡ്‌സിനാണ് കേസിലെ പ്രതി.

2021 മേയ് 11നാണ സംഭവം. കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു കൊലപാതകം. ഭാര്യ വര്‍ഷ, മക്കളായ 2 വയസുള്ള അലന്‍, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേര്‍ഡ് വിഷം കുത്തിവച്ചു കൊന്നത്. മൂന്ന് കൊലപാതകങ്ങള്‍ക്കും മൂന്ന് ജീവപര്യന്തം കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒരു കേസില്‍ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നല്‍കണം.

മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. അനസ്‌തേഷ്യയ്ക്കു മുന്‍പ് നല്‍കുന്ന മരുന്നാണ് പ്രതി ഭാര്യയ്ക്കും മക്കള്‍ക്കും കുത്തിവെച്ചത്. കൊലപാതകത്തിന് ശേഷം മുറിയില്‍ അബോധാവസ്ഥ അഭിനയിച്ചു കിടന്ന എഡ്വേര്‍ഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ തട്ടിപ്പാണെന്ന് തെളിഞ്ഞു.

ശേഷമുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റ സമ്മതം നടത്തുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസുണ്ടായിരുന്ന മൂത്തമകള്‍ക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. മകള്‍ സ്വയം ജീവിച്ചുകൊള്ളുമെന്ന തോന്നലില്‍ കൊല്ലാതിരുന്നെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകം നേരില്‍ കണ്ട മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. കേസില്‍ 28 തൊണ്ടി മുതലുകള്‍ പോലീസ് ശേഖരിച്ചു. 58 സാക്ഷികളെ വിസ്തരിച്ചു. 89 രേഖകളും തെളിവായി ഹാജരാക്കി.

Exit mobile version