യുവതീ പ്രവേശന പ്രതിഷേധം വഴിമാറി രാഷ്ട്രീയ കൈയ്യേറ്റത്തിലേയ്ക്ക്; ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകനെ സംഘപരിവാര്‍ വെട്ടിവീഴ്ത്തി, കണ്ണൂരില്‍ അക്രമങ്ങളുടെ അലയൊലി രൂക്ഷം!

സിപിഎം-ബിജെപി, ആര്‍എസ്എസ് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കു നേരെയുള്ള അക്രമം തുടരുകയാണ്.

തലശ്ശേരി: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ബിജെപി-സംഘപരിവാര്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അഴിച്ചു വിടുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീ പ്രവേശന പ്രതിഷേധം വഴിമാറി രാഷ്ട്രീയ കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. കണ്ണൂരില്‍ വ്യാപക അക്രമമാണ് അഴിച്ച് വിട്ടിട്ടുള്ളത്. കണ്ണൂരിലെ ക്രമസമാധാന നില രൂക്ഷമാവുകയാണ്.

സിപിഎം-ബിജെപി, ആര്‍എസ്എസ് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കു നേരെയുള്ള അക്രമം തുടരുകയാണ്. ബോംബേറും വെട്ടിവീഴ്ത്തലും തുടരുകയാണ്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വികെ വിശാഖിനെ ആര്‍എസ്എസ് അക്രമികള്‍ വെട്ടി വീഴ്ത്തി. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറുണ്ടായി. കണ്ണിപ്പൊയില്‍ രാധാകൃഷ്ണന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ നടന്ന ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.

കണ്ണൂരില്‍ സമാധാനത്തിന് സിപിഎം മുന്‍കൈയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് അക്രമം അവസാനിപ്പിക്കാന്‍ തയാറാകണം. കേരളത്തെ കലാപഭൂമിയാക്കാനാണു സംഘപരിവാറിന്റെ തീരുമാനമെന്നും ജയരാജന്‍ ആരോപിച്ചു. ആര്‍എസ്എസ് ആക്രമണങ്ങളുടെ തുടര്‍ച്ചയാണു ബോംബേറെന്ന് എഎന്‍ ഷംസീറും പ്രതികരിച്ചു.

Exit mobile version